ശ്രീലങ്കയോട് നിർത്തിയിടത്തു നിന്ന് ഇന്ത്യ തുടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കൻ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്നു തരിപ്പണം. 327 റൺസ് പിന്തുടർന്നിറങ്ങിയ അവർക്ക് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സെഞ്ച്വറി വീരം ക്വിന്റൺ ഡികോക്കിന്റെ കുറ്റി തെറിപ്പിച്ച് സിറാജാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. അഞ്ചു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിന്നാലെ കടിഞ്ഞാൺ ഷമിയും ജഡേജയും ചേർന്ന് ഏറ്റെടുത്തു. ഇന്ത്യൻ ബൗളരമാരുടെ കണിശതയിൽ റണ്ണെടുക്കാൻ ബുദ്ധിമുട്ടിയ പ്രോട്ടീസ് ഏറെ നേരം വെള്ളം കുടിച്ചു. 13 ഓവറിനിടെ അഞ്ചു വിക്കറ്റുകളാണ് നിലംപൊത്തിയത്. മൂന്നു പേർ രണ്ടക്കം കാണാതെ കൂടാരം കയറി.
തെംബ ബാവുമെയെ(5) ജഡേജ മടക്കിയപ്പോൾ വാൻഡർ ഡസനെ(13) ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. ക്യാപ്റ്റൻ മാർക്രത്തിനും ഷമി ഗുഡ് ബായി പറഞ്ഞു. 9 റൺസായിരുന്നു താരത്തിന്റെ അക്കൗണ്ടിൽ. 12-ാം ഓവറിൽ ഒരു റൺസെടുത്ത ഹെയിൻട്രിച്ച് ക്ലാസനും വീണതോടെ അവർ വലിയൊരു നാണക്കേടിലാക്കാണ് കൂപ്പ് കുത്തിയത്. 21 ഓവർ പിന്നിടുമ്പോൾ 70/7 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
ഡേവിഡ് മില്ലർ(11), മാർക്കോ ജാൻസൻ(8), കേശവ് മഹാരാജ്(7),എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 29 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ജഡേജയാണ് പ്രോട്ടീസിന്റെ മധ്യനിര തകർത്തത്. ഷമിക്ക് രണ്ട് വിക്കറ്റ് ലഭിച്ചപ്പോൾ സിറാജിന് ഒരു വിക്കറ്റ് കിട്ടി.















