ആരും കൊതിക്കുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് അസം സ്വദേശിയായ കിഷൻ ബഗേരിയ. കിഷൻ വികസിപ്പിച്ചെടുത്ത മെസേജിംഗ് ആപ്പ് ഏറ്റെടുത്തിരിക്കുകയാണ് വേർഡ്പ്രസ്. 416 കോടി പ്രതിഫലം നൽകിയാണ് ടെക്സ്റ്റ്.കോം എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വേർഡ് പ്രസിന്റെ ഉടമയും ഓട്ടോമാറ്റിക് ഇൻകിന്റെ സ്ഥാപകനുമായ മാറ്റ് മുള്ളൻവെഗ് കിഷനിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. മെസേജിംഗ് അപ്പുകളായ ഐ മെസേജ്, സ്ലാക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, മെസ്സഞ്ചർ, ലിങ്ക്ഡ്ഇൻ, സിഗ്‌നൽ, ഡിസ്‌കോർഡ്, എക്‌സ് തുടങ്ങിയവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ടെക്സ്റ്റ്.കോം ആപ്പിന്റെ പ്രത്യേകത.
‘ഒരു തലമുറയുടെ തന്നെ ഏറ്റവും വലിയ ടെക് ജീനിയസാണ് കിഷൻ, കിഷന്റെ ഈ കഴിവും നേട്ടവും ഒരുപാട് പേർക്ക് പ്രചോദനമാകും. ആധുനിക ടെക് രംഗത്ത് വലിയ സ്വാധീനമുണ്ടാക്കാൻ കിഷന് സാധിക്കും’ മുള്ളെൻവെഗ് പറഞ്ഞു.
ആപ്പിൽ ഭാവിയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും ആപ്പിന്റെ മെസേജിംഗ് സെക്ഷന്റെ മേധാവിയായി കമ്പനി കിഷനെ നിയമിച്ചുവെന്നും ടെക്സ്റ്റ്.കോമിന്റെ എല്ലാ ചുമതലകളും നിർവഹിക്കുന്നത് കിഷൻ തന്നെയായിരിക്കുമെന്നും ഓഫീഷ്യൽ ബ്ലോഗിലൂടെ ഓട്ടോമാറ്റിക് ഇൻക് അറിയിച്ചു. വേർഡ്‌പ്രെസ്സിനും ടംബ്ലറിനും ശേഷം ഓട്ടോമാറ്റിക് ഇൻക് കമ്പനി ഏറ്റെടുത്ത പുതിയ ആപ്പാണിത്.
അമേരിക്കയിൽ താമസിക്കുന്ന കിഷൻ ദിബ്രുഗഡിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസം നേടാത്ത കിഷൻ ബഗേരിയ എല്ലാ അറിവുകളും സ്വന്തമാക്കിയത് ഇന്റർനെറ്റിൽ നിന്നാണ്.















