എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കുമെന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിയ്‌ക്ക് എതിരാണ് തൃക്കാക്കര നഗരസഭയുടെ ഈ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു.
രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ തൃക്കാക്കര നഗരസഭയും പോലീസും എക്സൈസും അടക്കമുള്ള വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് നിയന്ത്രണത്തിലേയ്‌ക്ക് എത്തിയത്. ലഹരി കച്ചവടവും ലഹരി ഉപയോഗിക്കുന്നവരുടെ ശല്ല്യവും കാരണമാണ് നിയന്ത്രണമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. ഇന്ന് ചേരുന്ന നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും.
പരീക്ഷണ അടിസ്ഥാനത്തിൽ അടുത്ത ആറുമാസത്തേക്കാണ് കടകൾ അടച്ചിടുന്നത്. രാത്രി 11 മുതൽ പുലർച്ചെ നാല് വരെ കടകൾ അടച്ചിടാനാണ് നഗരസഭ ആലോചിക്കുന്നത്. അതേസമയം രാത്രികാല കച്ചവടങ്ങൾ ധാരാളമായി നടക്കുന്ന പ്രദേശമാണ് തൃക്കാക്കര.