കണ്ണൂർ: തലശ്ശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. അഭിഭാഷകർക്കും ജീവനക്കാർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന. ഇതുവരെ എട്ട് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പ്രതിരോധ വിദഗ്ധസംഘത്തിന്റെ പരിശോധന. കൂടുതൽ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കും.
കഴിഞ്ഞ ആഴ്ചയിലാണ് ജില്ലാ കോടതി കോംപ്ലക്സിലെ മൂന്ന് കോടതികളിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടർന്ന് കോടതിയിലെത്തിയ അൻപതോളം പേർക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ
സിക വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
നൂറോളം പേർ അസുഖബാധിതരായ സാഹചര്യത്തിൽ തലശ്ശേരി കോടതിയിലെ മൂന്ന് കോടതികൾ അടച്ചിട്ടിരുന്നു. കോടതി പരിസരം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. ഈഡിസ് വിഭാഗത്തിലുള്ള കൊതുകകളാണ് സിക വൈറസ് പരത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊതുക് നശീകരണം അടക്കമുള്ള നടപടികൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.