ഭൂമിയുടെ ഉൾക്കാമ്പിന് സമീപം മറ്റൊരു ഗ്രഹത്തിന്റെ അവശിഷ്ടമുണ്ടെന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ. യുഎസിലെ കാൾടെക് സർവകലാശാല ഗവേഷകരുടെ ഈ പഠനം നേച്ചർ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയ എന്ന ഗ്രഹവുമായുള്ള ഭൂമിയുടെ കൂട്ടിയിടിയെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. രണ്ട് ഭൂഖണ്ഡങ്ങളുടെ വിസ്തീർണം വരുന്ന തിയയുടെ അവശിഷ്ടങ്ങൾ പാറക്കെട്ടുകൾ പോലെ ഭൂമിയുടെ ഉൾക്കാമ്പിന് സമീപം സ്ഥിതി ചെയ്യുന്നു.
പടിഞ്ഞാറൻ ആഫ്രിക്കയുടെയും സമീപത്തെ ശാന്തസമുദ്രത്തിന്റെയും താഴ്‌വശത്തായാണ് തിയയിൽ നിന്നുമുള്ള പാറകൾ സ്ഥിതി ചെയ്യുന്നത്. ഇവയെ എൺപതുകളിൽ തന്നെ കണ്ടെത്തിയിരുന്നു. ഇവയുടെ ഉദ്ഭവം സംബന്ധിച്ച് വിവിധ വാദങ്ങളാണ് നിലനിൽക്കുന്നത്. സമുദ്രത്തിനടിയിലുള്ള ഭൗമപാളികൾ കൂടിച്ചേർന്ന് രൂപപ്പെട്ടതാകാം എന്ന വാദവും ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരായാണ് മറ്റൊരു വാദം കൂടി ഉയർന്നിരിക്കുന്നത്.
ചന്ദ്രന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണ് തിയ എന്ന ഗ്രഹം. പിന്നീട് ഈ ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുക ഉണ്ടായി. ഈ സിദ്ധാന്തം ജയ്ന്റ് ഇംപാക്ട് ഹൈപ്പോതിസിസ് എന്നാണ് അറിയപ്പെടുന്നത്. ചൊവ്വയ്‌ക്ക് അപ്പുറമുള്ള സൗരയൂഥ മേഖലയിലാണ് തിയ സ്ഥിതി ചെയ്തിരുന്നത്. ഇന്ന് കാണപ്പെടുന്ന ചൊവ്വയുടെ അത്രയും വലിപ്പമുണ്ടായിരുന്നു തിയയ്‌ക്ക്. ഓർഫിയസ് എന്ന മറ്റൊരു പേരും ഈ ഗ്രഹത്തിനുണ്ട്. എൽ4 എന്ന പ്രത്യേക ഭ്രമണപഥത്തിലായിരുന്നു തിയ ഭ്രമണം ചെയ്തത്.
450 കോടി വർഷങ്ങൾക്ക് മുമ്പ് വ്യാഴം, ശനി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ അകപ്പെട്ട് തിയയുടെ ഭ്രമണപഥം തെറ്റി. ഇതോടെ ഭ്രമണം ചെയ്യുന്ന ദിശ ഭൂമിക്ക് നേർക്കായി. സെക്കൻഡിൽ നാല് കിലോമീറ്റർ വേഗത്തിലെത്തിയ തിയ ഭൂമിയുമായി കൂട്ടിയിടിച്ച് തുളഞ്ഞു കയറുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ഭൂമിയിൽ നിന്നും തിയയിൽ നിന്നും ഖരപദാർഥങ്ങൾ തെറിച്ചെന്നും ഇവ ചന്ദ്രനായി മാറിയെന്നുമാണ് ചന്ദ്രന്റെ ഉത്ഭവത്തെ സംബന്ധിച്ച പ്രബല സിദ്ധാന്തത്തിൽ പറയുന്നത്. ഭൂമിയിലേത് പോലെ തന്നെ ചന്ദ്രനിലും തിയയുടെ ഭാഗങ്ങളുണ്ട്.