ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ സന്ദർശന വിലക്ക്. നവംബർ 30 വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ റെഗുലേറ്ററി അതോറിറ്റി (ബിസിഎഎസ് )യാണ് അറിയിച്ചത്. ഖലിസ്ഥാൻ ഭീകരന്റെ ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.
നവംബർ 19 ന് നടക്കുന്ന ആഗോള ഉപരോധത്തിന്റെ ഭാഗമായി എയർഇന്ത്യ വിമാനം തകർക്കുമെന്നും സിഖ് സമൂഹം എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പന്നു പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്. അതുകൂടാതെ ക്രിക്കറ്റ് മാമാങ്കത്തിന്റെ ഫൈനൽ നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിന് നേരെയും പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത് ഏകദിന ക്രിക്കറ്റ് ഫൈനൽ അല്ലെന്നും ലോക ടെറർ കപ്പിന്റെ ഫൈനലാണെന്നുമാണ് വീഡിയോ സന്ദേശത്തിൽ പന്നു പറയുന്നത്. ഇതോടെയാണ് സന്ദർശകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് സിവിൽ ഏവിയേഷൻ റെഗുലേറ്ററി അതോറിറ്റിയായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുറപ്പെടുവിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെയും പഞ്ചാബിലെയും എയർപോർട്ട് ഓപ്പറേറ്റർമാരോട് താത്കാലിക സന്ദർശനത്തിനുളള എൻട്രി പാസ് നൽകുന്നത് നിർത്താനും ബിസിഎഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എയർപോർട്ടുകൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, എയർഫോഴ്‌സ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ, വ്യോമയാന പരിശീലന കേന്ദ്രങ്ങൾ എന്നിവയ്‌ക്ക് നേരെയും കേന്ദ്ര ഏജൻസികൾക്കും തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബിസിഎഎസ് വ്യക്തമാക്കി.
എയർ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി എസ്എൽപിസി പ്രോട്ടോക്കോളും ബിസിഎഎസ് നടപ്പിലാക്കി. രാജ്യത്തെ 161 വിമാനത്താവളങ്ങളിലും പ്രത്യേകിച്ച് ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങളിൽ എസ്എൽപിസി പ്രോട്ടോക്കോൾ നിർബന്ധമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വിമാനത്തിൽ കയറുന്നതിന് മുന്നേ യാത്രക്കാരെയും അവരുടെ ഹാൻഡ് ലഗേജുകളും സിഐഎസ്എഫിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചതിന് ശേഷം എയർലൈൻ സ്റ്റാഫ് അംഗങ്ങൾ വിശദമായ പരിശോധനയയ്‌ക്ക് വിധേയമാക്കിയിരിക്കണം. സുരക്ഷ വർദ്ധിപ്പിച്ചുളള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബിസിഎഎസ് കൈമാറി.