പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് നടത്തിയ അശ്ലീല പരാമർശത്തിന്മേൽ നിതീഷ് മാപ്പ് പറയണമെന്ന് കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ആവശ്യപ്പെട്ടു. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാളും നിതീഷ് മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജനസംഖ്യാ വർദ്ധനവ് തടയാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണമെന്നും, ഗർഭിണിയാകാതെ ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നുമെല്ലാമാണ് നിതീഷ് നിയമസഭയിൽ പറഞ്ഞത്. നിതീഷ് കുമാർ നടത്തിയ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി രേഖാ ശർമ്മ വ്യക്തമാക്കി. ഇത്തരം പിന്തിരിപ്പൻ ചിന്താഗതികൾ സ്ത്രീകളുടെ അവകാശങ്ങളെ അങ്ങേയറ്റം അധിക്ഷേപിച്ച് കാണിക്കുന്നതിന് തുല്ല്യമാണ്. രാജ്യത്തുള്ള എല്ലാ സ്ത്രീകളോടും നിതീഷ് മാപ്പ് പറയണമെന്നും രേഖ ശർമ്മ ആവശ്യപ്പെട്ടു.
നിയമസഭയിൽ നിതീഷ് നടത്തിയ പരാമർശങ്ങൾ എല്ലാ സ്ത്രീകളുടേയും അന്തസിനേറ്റ കളങ്കമാണ്. പ്രസംഗത്തിനിടെ ഉപയോഗിച്ച ഇത്തരം നിന്ദ്യവും വിലകുറഞ്ഞതുമായ ഭാഷ സമൂഹത്തിനാകെ നാണക്കേടാണ്. മുഖ്യമന്ത്രി പദവി പോലെയുള്ള ഒരു സ്ഥാനത്തിരുന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്നുണ്ടെങ്കിൽ, അയാളുടെ ഭരണത്തിൻ കീഴിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഊഹിക്കാൻ കഴിയും. ഈ പരാമർശത്തിന്മേൽ നിതീഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നത് ഈ രാജ്യത്തിനാകെ വേണ്ടിയാണെന്നും” രേഖ ശർമ്മ പറയുന്നു.
നിയമസഭയെ അഭിസംബോധന ചെയ്ത് കൊണ്ട് നിതീഷ് കുമാർ നടത്തിയ ഭാഷ അങ്ങേയറ്റം അപലപനീയമാണെന്നാണ് സ്വാതി മലിവാൾ പറഞ്ഞത്. നിതീഷ് മാപ്പ് പറയണമെന്നും സ്വാതി മലിവാൾ ആവശ്യപ്പെട്ടു. നിതീഷിന്റേത് പുരുഷാധിപത്യ പരാമർശമാണെന്നും അങ്ങേയറ്റം അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞതാണെന്നും ബിജെപി വിമർശിച്ചു. ഈ പരാമർശത്തിലൂടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് നിതീഷ് തെളിയിച്ചുവെന്നും ബിജെപി വ്യക്തമാക്കി.