രശ്മിക മന്ദാനയുടേതെന്ന പേരിൽ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ നാഗചൈതന്യ. രശ്മികയുടെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് എക്‌സിലൂടെയായിരുന്നു( ട്വിറ്റർ) നാഗചൈതന്യയുടെ പ്രതികരണം. ഇത്തരം പ്രവർത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടു.
‘സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് നിരാശാജനകമാണ്. ഇതിന് ഇരകളാകുന്നവരെ സംരക്ഷിക്കാൻ നടപടിയെടുക്കുകയും നിയമം നടപ്പിലാക്കുകയും വേണം. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം.’- എക്സിൽ നാഗചൈതന്യ കുറിച്ചു.
അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നുവന്നതിന് പിന്നാലെ എഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചെടുത്ത ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ 24 മണിക്കൂറിനുള്ളിൽ ഐടി മന്ത്രാലയം രംഗത്തുവന്നു. നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം നിർദ്ദേശം നൽകി. ഓൺലൈൻ ഇടനിലക്കാർ എന്ന നിലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പിന്തുടരേണ്ട നിയമ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
ഉള്ളടക്കങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന ഐടി നിയമത്തിലെ സെക്ഷൻ 66 ഡി ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നും ആൾമാറാട്ടം സ്വഭാവമുള്ള വ്യക്തിയുടെ മോർഫ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയാണ് എങ്കിൽ അവ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണെന്നും നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.