തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്കുള്ള സർക്കാർ സബ്‌സിഡി മുടങ്ങിയതോടെ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തി കുടുംബശ്രീ പ്രവർത്തകർ. മാസങ്ങളായി സബ്‌സിഡി മുടങ്ങിയതോടെയാണ് പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തിയത്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് ആരംഭിച്ച ജനകീയ ഹോട്ടലിലെ പ്രവർത്തകരാണ് ധർണ്ണ നടത്തിയത്.
സബ്‌സിഡി മുടങ്ങി 13 മാസങ്ങൾ പിന്നിട്ടതോടെയാണ് ഇവർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പല കുടുംബശ്രീ വനിതകളും ആത്മഹത്യയുടെ വക്കിലാണെന്നും ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം നടത്തിയതിൽ ഫലം കാണാതെ വന്നപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ധർണയുമായി എത്തിയിരിക്കുന്നതെന്നും കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.
വിശപ്പു രഹിത കേരളത്തിന്റെ ഭാഗമായി തുടങ്ങിയ ജനകീയ ഹോട്ടലുകളിൽ 20 രൂപയുടെ ഓരോ ഊണിനും 10 രൂപയാണ് സർക്കാർ സബ്‌സിഡിയായി നൽകിയിരുന്നത്. എന്നാൽ പിന്നീട് സബ്‌സിഡി എടുത്തുകളയുകയായിരുന്നു. ഇതോടെ ഊണിന് മുപ്പത് രൂപയാക്കി കൂട്ടേണ്ടി വന്നു. ഓരോ കുടുംബശ്രീ പ്രവർത്തകരും വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കുടുംബശ്രീ പ്രവർത്തകർ അറിയിച്ചു.