കോളംബോ: ശ്രീലങ്കയിലെ ചൈനീസ് താത്പര്യങ്ങൾക്ക് തിരിച്ചടി. കൊളംബോ തുറമുഖത്ത് ഡീപ് വാട്ടർ ഷിപ്പിംഗ് കണ്ടെയ്നർ ടെർമിനൽ നിർമാണത്തിൽ നിക്ഷേപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിനായി അദാനി അമേരിക്കയുടെ വികസന സാമ്പത്തിക പദ്ധതിയിൽ നിന്നും വായ്പ സ്വീകരിക്കും. ഏകദേശം 5000 കോടി രൂപയാണ് വായ്പയായി എടുക്കുന്നത്. യുഎസ് സർക്കാർ നിയന്ത്രണത്തിലുള്ള ഡെവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനാണ് (DCF) തുക നൽകുന്നത്. ഇത് ആദ്യമായാണ് അമേരിക്കയുടെ ആഭ്യന്തര ധനകാര്യ ഏജൻസി അദാനി ഗ്രൂപ്പിനായി ഫണ്ടിംഗ് നടത്തുന്നത്.
ശ്രീലങ്ക കേന്ദ്രീകരിച്ച് വലിയ ലക്ഷ്യങ്ങളാണ് ചൈനയ്‌ക്കുണ്ടായിരുന്നത്. ഇത് മുന്നിൽ കണ്ട് ലങ്കയിൽ നിരവധി പദ്ധതികൾക്കായി ചൈന സാമ്പത്തിക സഹായം നൽകിയിട്ടുമുണ്ട്. ഈ സ്വപ്നങ്ങൾക്കാണ് തിരച്ചടി നേരിട്ടിരിക്കുന്നത്. ദക്ഷിണേഷ്യൻ കടലിലെ ചൈനയുടെ അപ്രമാദിത്തതിന് തടയിടാൻ അദാനിയുടെ നീക്കം സഹായിക്കുമെന്നത് മേഖലയിലെ ഇന്ത്യൻ താത്പര്യത്തിന് ശക്തി പകരും. ചൈനീസ് താത്പര്യത്തെ എതിർക്കുന്നതിന് അമേരിക്കയുടെ കൈത്താങ്ങ് കൂടി എത്തുന്നത് ഇതിന്റെ ഗതിവേഗം വർദ്ധിപ്പിക്കും.
ഇന്ത്യൻ മഹാസമുദ്രത്തിലെ തിരക്കേറിയ തുറമുഖങ്ങളിൽ ഒന്നാണ് കൊളംബോ. അന്താരാഷ്‌ട്ര ഷിപ്പ് റൂട്ടിൽ തുറമുഖം തന്ത്രപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ കണ്ടയ്നർ ഷിപ്പുകളിൽ അധികവും കൊളംബോ തുറമുഖത്തെയാണ് ആശ്രയിക്കുന്നത്. കൊളംബോയിൽ ചൈന നടത്തുന്ന തുറമുഖ ടെർമിനലിന് സമീപമാണ് അദാനി ഗ്രൂപ്പിന്റെ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലും വരുന്നത്.
കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ കൺസോർഷ്യത്തിന് കീഴിലാണ് ടെർമിനൽ. അദാനി പോർട്ട്‌സിന് 51 ശതമാനവും ശ്രീലങ്കയുടെ ജോൺ കീൽസ് ഹോൾഡിംഗ്‌സിന് 34 ശതമാനവും ഓഹരിയാണ് പദ്ധതിയിലുള്ളത്. 15 ശതമാനം ഓഹരിയുളള ശ്രീലങ്ക പോർട്ട്‌സാണ് പദ്ധതിയിലെ മറ്റൊരു പങ്കാളി. 35 വർഷത്തേക്കാണ് ടെർമിനലിന്റെ ഉടമസ്ഥാവകാശം കൺസോർഷ്യത്തിന് ലഭിക്കുക. 24,000 ടി.ഇ.യു കണ്ടെയ്നർ വഹിക്കുന്ന വമ്പൻ മദർഷിപ്പുകളെ വരെ സ്വീകരിക്കാൻ ടെർമിനലിന് കഴിയും. കഴിഞ്ഞ വർഷം ആരംഭിച്ച ടെർമിനലിന്റെ നിർമ്മാണം 2025-ൽ പൂർത്തിയാകും.
ശ്രീലങ്കയുടെ സാമ്പത്തിക വളർച്ചയ്‌ക്കും വികസനത്തിനും പോർട്ട് വലിയ സംഭാവന നൽകുമെന്ന് ഡിഎഫ്സി സിഇഒ പറഞ്ഞു. ഇന്ത്യൻ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന പദ്ധതി മേഖലയിലെ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് ലോകരാജ്യങ്ങളുടെ കണക്കുകൂട്ടൽ. ചൈനീസ് സ്വപ്ന പദ്ധതിയായ ബെൽറ്റ് ആർഡ് റോഡ് പദ്ധതിയ്‌ക്കെറ്റ തിരിച്ചടിക്ക് പിന്നാലെ കോളംബോ പോർട്ടിലുണ്ടായ പ്രതിസന്ധി ചൈന്യ്‌ക്ക് തലവേദനയായി തീരും.