ബെംഗളൂരൂ: ലോകകപ്പിലെ നിർണായക മൽസരത്തിൽ ശ്രീലങ്കക്കെതിരെ ന്യൂസിലൻഡിന് 5 വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക കുറിച്ച 172 റൺസ് 23.2 ഓവറിൽ കീവിസ് മറികടന്നു. ഡിവോൺ കോൺവെ (45), രചിൻ രവീന്ദ്ര (42) എന്നിവർ നൽകിയ തുടക്കം ന്യൂസിലൻഡിന് ഗുണം ചെയ്തു. പിന്നീട് ഡാരിൽ മിച്ചലിന്റെ (43) ഇന്നിംഗ്സ് വിജയത്തിൽ നിർണായകമായി. മികച്ച നെറ്റ് റൺറേറ്റ് ഉള്ളതിനാൽ കീവിസ് ഈ വിജയത്തോടെ സെമി സാദ്ധ്യത ഒന്നുകൂടി ഉറപ്പിച്ചു. ഇതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. മത്സരത്തിൽ കിവീസ് ജയിച്ചതിനാൽ പാകിസ്താന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മികച്ച മാർജിനിൽ ജയിച്ചാലേ സെമിയിൽ പ്രവേശിക്കാനാവൂ. മികച്ച മാർജിനിൽ ജയിച്ചാലേ റൺ റേറ്റിൽ ന്യൂസിലൻഡിനെ മറികടന്ന് സെമിയിൽ കയറാനാകൂ
ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം അതിവേഗം നേടിയെടുത്ത് നെറ്റ് റൺറേറ്റ് ഉയർത്താനാണ് ന്യൂസീലൻഡ് ബാറ്റർമാർ ശ്രമിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കീവിസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഡിവോൺ കോൺവെ 42 പന്തുകളിൽ നിന്ന് 45 റൺസ് നേടി ദുഷ്മന്ത ചീമരയുടെ ബോളിൽ കോൺവേ കൂടാരം കയറി. പിന്നീട് 13. 3 ഓവറിൽ സ്‌കോർ ബോർഡിൽ 88 റൺസ് നിലനിൽക്കെ രചിനെയും മഹീഷ് തീക്ഷണ പുറത്താക്കി. 32 പന്തുകളിൽ 45 റൺസാണ് താരം നേടിയത്. പിന്നാലെ ക്രീസിൽ നായകൻ കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും ഒന്നിച്ചു. എന്നാൽ 14 റൺസെടുത്ത വില്യംസണെ എയ്ഞ്ജലോ മാത്യൂസ് ബൗൾഡാക്കി. എന്നാൽ മിന്നും പ്രകടനം കാഴ്ചവെച്ച മിച്ചലിനെ മാത്യൂസ് പുറത്താക്കി. 31 പന്തിൽ 43 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീട് ക്രീസിലൊന്നിച്ച ടോം ലാഥവും ഗ്ലെൻ ഫിലിപ്പ്‌സും ചേർന്നാണ് ടീമിന് വിജയം സമ്മാനിച്ചത്. ഫിലിപ്സ് 17 റൺസെടുത്തും ലാഥം 2 റൺസ് നേടിയും പുറത്താവാതെ നിന്നു.ശ്രീലങ്കയ്‌ക്ക് വേണ്ടി മാത്യൂസ് രണ്ട് വിക്കറ്റെടുത്തപ്പോൾ തീക്ഷണയും ചമീരയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് 70 റൺസെടുക്കുന്നതിനിടെ 5 വിക്കറ്റാണ് നഷ്ടപ്പെട്ടത്. അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ കുശാൽ പെരേരയാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 28 പന്തിൽ ഒൻപത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 51 റൺസാണ് താരത്തിന്റെ സമ്പാദ്യം.പത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. ഒമ്പതിന് 128 എന്ന നിലയിൽ തകർന്ന ലങ്കയെ അവസാന വിക്കറ്റിൽ ദിൽഷൻ മധുശങ്കയെ കൂട്ടുപിടിച്ച് തീക്ഷ്ണയാണ് 170 കടത്തിയത്. മധുശങ്കയെ രചിൻ രവീന്ദ്ര പുറത്താക്കിയതോടെ ശ്രീലങ്കൻ ഇന്നിംഗ്‌സ് അവസാനിച്ചു.പത്തോവറിൽ മൂന്ന് മെയ്ഡനടക്കം വെറും 37 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പേസർ ട്രെന്റ് ബോൾട്ട് നേടിയത്. രണ്ട് വീക്കറ്റുകൾ വീതം വീഴ്‌ത്തിയ മിച്ചൽ സാന്റ്‌നർ, ലോക്കീ ഫെർഗൂസൻ, രചിൻ രവീന്ദ്ര എന്നിവരും ഒരു വിക്കറ്റുമായി ടിം സൗത്തിയും ബോൾട്ടിന് മികച്ച പിന്തുണ നൽകി.