ഒട്ടാവ: നവംബർ 19ന് എയർ ഇന്ത്യ വിമാനത്തിൽ കയറരുതെന്ന ഖാലിസ്ഥാൻ ഭീകര സംഘടനാ നേതാവിന്റെ ഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കാനഡ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് കാനഡയിലെ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസ് പറഞ്ഞു. ” എല്ലാ ഭീഷണികളേയും കാനഡ ഗൗരവത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ച് അതൊരു എയർലൈനിനെ ബാധിക്കുന്നത് ആകുമ്പോൾ. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുകയാണെന്നും” പാബ്ലോ റോഡ്രിഗസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഖാലിസ്ഥാനി വിഘടനവാദി നേതാവായ ഗുർപത്വന്ത് സിംഗ് പന്നുൻ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. നിരോധിത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവാണ് പന്നു. ഈ മാസം 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. അന്നേദിവസം സിഖ് ജനത എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യരുതെന്നും, അങ്ങനെ ഉണ്ടായാൽ നിങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നുമാണ്” സന്ദേശത്തിൽ പറയുന്നത്.
ഇന്ത്യക്കാരുടെ ബിസിനസുകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണിതെന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്. ‘ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും, അതിന്റെ പേര് വൈകാതെ മാറ്റുമെന്നും പന്നുൻ പറയുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 2020ൽ ഇന്ത്യ ഗുർപത്വന്ത് സിംഗ് പന്നുനിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.