തിരുവനന്തപുരം: ദൈനംദിന ചിലവുകൾക്ക് നെട്ടോട്ടമോടുന്ന മലയാളികളുടെ വയറ്റത്തടിച്ച് പിണറായി സർക്കാർ. പ്രകടന പത്രിക തിരുത്തി സബ്സിഡി സാധനങ്ങളുടെ വില കൂട്ടാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 13 അവശ്യ സാധനങ്ങളുടെ വില കൂടും. നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞ എൽഡിഎഫ് പ്രകടന പത്രികയാണ് ഇതോടെ കാറ്റിൽ പറത്തിയിരിക്കുന്നത്. സപ്ലൈക്കോയുടെ ആവശ്യത്തെ തുടർന്നാണ് നടപടിയെന്നാണ് സർക്കാരിന്റെ വാദം. എൽഡിഎഫ് യോഗത്തിന് പിന്നാലെയാണ് തീരുമാനം.
ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തൂവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ ഇനങ്ങൾക്കാണ് വില കൂടുന്നത്. വില വർദ്ധനവ് എത്രേേവണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു. വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സബ്സിഡി സാധനങ്ങളുടെ വിലയും സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത് എന്നതിനാൽ സാധാരണക്കാർക്ക് ഇത് വലിയ തിരിച്ചടിയാകും.
ഏഴ് വർഷം മുമ്പ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ സമർപ്പിച്ച പ്രകടനപത്രികയ്ക്ക് വിരുദ്ധമാണ് നിലവിലെ തീരുമാനം. വർദ്ധിപ്പിക്കില്ലെന്ന് പറഞ്ഞ സാധനങ്ങളുടെ വിലയാണ് നിലവിൽ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ
ഏതാനും നാളുകളായി സപ്ലൈക്കോയിൽ നിന്ന് അവശ്യ സാധനങ്ങൾ ആവശ്യാനുസരണം ലഭ്യമായിരുന്നില്ല. പല വസ്തുക്കൾക്കും കടുത്ത ക്ഷാമം നേരിട്ടിരുന്നു. സപ്ലൈക്കോയുടെ സാമ്പത്തിക ബാധ്യത മൂലമായിരുന്നു ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടായത്. ഇത് പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെടുകയും ചെയ്തു. തുടർന്നാണ് പ്രകടന പത്രികയിൽ മാറ്റം വരുത്തി വില കൂട്ടാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. കേരളീയത്തിനായി കോടികൾ ചിലവഴിച്ച് ധൂർത്ത് നടത്തിയതിന്റെ പേരിൽ സർക്കാർ വലിയ വിമർശനം നേരിടുന്നതിനിടെയാണ് പുതിയ തീരുമാനം.