ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കോൺഗ്രസ് നിരന്തരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര സർക്കാർ ഒരിക്കലും ഭരണഘടന മാറ്റില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാൽ ഭരണഘടന തന്നെ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. ബിജെപി വീണ്ടും അധികാരത്തിലേറിയാൽ ഭരണഘടന മാറ്റുമെന്നാണ് കോൺഗ്രസ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണെന്നും ഒരിക്കലും അതുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
ആത്മവിശ്വാസം സൃഷ്ടിച്ച് ജനങ്ങളുടെ പിന്തുണ നേടുകയാണ് വേണ്ടതെന്നും അല്ലാതെ ഭയം ജനപ്പിച്ച് രാഷ്‌ട്രീയം കളിക്കുകയല്ല വേണ്ടതെന്നും രാജ്നാഥ് സിംഗ് കോൺഗ്രസിന് താക്കീത് നൽകി. വസ്തുതകളെ അടിസ്ഥാനമാക്കി മാത്രമാകണം തെരഞ്ഞെടുപ്പ് പ്രചരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘മതേതരത്വം’ എന്ന വാക്ക് തന്നെ ഇല്ലാതാക്കുമെന്നൊക്കെയാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മറ്റു ചിലരാകട്ടെ ഭരണഘടന തന്നെ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. അടിയന്തരാവസ്ഥ കാലത്ത് സ്വന്തമായി ആമുഖം മാറ്റിയവരാണ് ജനങ്ങളെ ഭിന്നിപ്പിച്ച് വേട്ടാക്കാൻ ശ്രമിക്കുന്നത്. 80 തവണ ഭരണഘടന ഭേദഗതി ചെയ്തവരാണ് കോൺഗ്രസെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.