എറണാകുളം: കൊച്ചിയിൽ മൂന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ച സ്കൂൾ കൗൺസിലറും പ്രതി. പോക്സോ കേസിൽ കൗൺസിലർ റിമി സാമ്പനെയാണ് പോലീസ് രണ്ടാം പ്രതിയാക്കിയത്. പെൺകുട്ടി പരാതി പറഞ്ഞിട്ടും കൗൺസിലർ വിവരം മൂടിവച്ചതിനെ തുടർന്നാണ് റിമിയേയും കേസിൽ പ്രതിയാക്കിയത്. എറണാകുളം ജില്ലാ കളക്ടർ തയ്യാറാക്കിയ റോഷ്നി പദ്ധതിയിലെ കൗൺസിലർ ആണ് റിമി സാമ്പൻ.
മൂന്നാം ക്ലാസിൽ പഠിക്കുന്ന അസം സ്വദേശിയായ വിദ്യാർത്ഥിനിയാണ് സർക്കാർ സ്കൂളിലെ അദ്ധ്യാപകൻ ആനന്ദ് ക്ലാസ് മുറിയിൽ വച്ച് ഉപദ്രവിച്ചതായി പരാതി പറഞ്ഞത്. സ്വകാര്യ ഭാഗങ്ങളിൽ വേദനയുണ്ട് എന്ന് അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സഹായിക്കാൻ നിയമിക്കപ്പെട്ട സ്കൂൾ കൗൺസിലർ റിമി ഈ വിവരം മൂടിവെയ്ക്കുകയായിരുന്നു.
ഒളിവിൽ പോയ അദ്ധ്യാപകൻ ആനന്ദിനെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. അതേസമയം പോക്സോ കേസിൽ പ്രതിയായിട്ടും അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ നടപടി സ്വീകരിച്ചില്ലെന്നും പ്രതിയ്ക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ അമ്പലമുകൾ പോലീസ് വഴിവിട്ട സഹായം നൽകുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.