ഇടുക്കി: ഇതര മതസ്ഥന്റെ ധാർഷ്ട്യം കാരണം മുടങ്ങിയത് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള മഹാലക്ഷ്മി ക്ഷേത്രത്തിലെ പൂജ. ഇടുക്കി രാജാക്കാട് കള്ളിപ്പാറയിലാണ് സംഭവം.
ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈവശം എത്തിയതോടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കള്ളിപ്പാറയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിത്യപൂജയടക്കം മുടക്കിയത്. പൂട്ടിയിട്ടിരിക്കുന്ന ക്ഷേത്രത്തിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനവുമില്ല. ഉത്സവം അടക്കം നടന്നിരുന്ന ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് ഉടമ ഗെയിറ്റും സ്ഥാപിച്ചു.നിത്യപൂജയുണ്ടായിരുന്ന ക്ഷേത്രമാണ് അടച്ചുപൂട്ടിയത്.
തമിഴ്‌നാട്ടിലെ തേവാരക്കാരനായ അളകർ രാജ എന്നയാളാണ് ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയത്. പ്രശസ്ത സിനിമാ താരം കെ.ആർ. വിജയ ഈ ക്ഷേത്ര ഭൂമി ഉൾപ്പെടെയുള്ള 656 ഏക്കർ പട്ടയഭൂമി 37 വർഷം മുൻപ് അളകരാജിൽ നിന്ന് വാങ്ങി. ക്ഷേത്രത്തിന് സമീപത്തായി എസ്റ്റേറ്റ് ബംഗ്ലാവ് പണിതു. പിന്നാലെ ക്ഷേത്രം നവീകരിച്ചു. ഏതാനും വർഷം മുൻപ് ഇതര മതത്തിൽപ്പെട്ട വ്യക്തി സ്ഥലം മൊത്തമായി കെ.ആർ. വിജയയിൽ നിന്ന് വാങ്ങിയതോടെയാണ് ക്ഷേത്രത്തിനോട് അവഗണന ആരംഭിച്ചത്.
നിത്യപൂജ മുടക്കി ആഴ്ചയിൽ ഒരു ദിവസം മാത്രം പൂജയാക്കി. ആദ്യത്തെ പൂജാരിയെ പിരിച്ചുവിട്ടു. ഉത്സവത്തിന് വിലക്കേർപ്പെടുത്തി ക്രമേണ ക്ഷേത്രത്തിന് പൂട്ടിട്ടു. ക്ഷേത്രത്തിലെത്തുന്നതിൽ നിന്ന് ഭക്തരെയും വിലക്കി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ റോഡ് പുതിയ ഗേറ്റ് സ്ഥാപിച്ച് പൂട്ടി. ഇതിനെതിരെ വിശ്വാസികളും ഇവിടെ താമസിക്കുന്നവരും പരാതികൾ സമർപ്പിച്ചെങ്കിലും പണവും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി പരാതികൾ ചവറ്റുകുട്ടയിലാക്കി. ക്ഷേത്രത്തിലേക്ക് പോകണമെന്നാവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഉടമയുടെ കീഴിലുള്ള സംഘം.
കുമളി-മൂന്നാർ സംസ്ഥാന പാതയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് കള്ളിപ്പാറ മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാവർഷവും ശാന്തൻപാറ ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്ക് സ്ത്രീകളുടെ താലപ്പൊലിയും മൂന്ന് ദിവസം അന്നദാനവും മറ്റ് ഉത്സവ പരിപാടികളും നടത്തിയിരുന്നു. വിശ്വാമിത്രൻ, ഗണപതി, ശാസ്താവ്, സർപ്പം എന്നീ ഉപദേവതകളും ഇവിടെയുണ്ട്.