ഉപയോഗിക്കാതെ കിടക്കുന്ന ജി-മെയിൽ അക്കൗണ്ടുകൾ ഡിസംബർ മുതൽ നീക്കം ചെയ്യുമെന്ന് അറിയിച്ച് ഗൂഗിൾ. കഴിഞ്ഞ മെയ് മാസത്തിൽ പുതുക്കിയ ഗൂഗിൾ അക്കൗണ്ടുകളുടെ ഇനാക്ടിവിറ്റി പോളിസിയുടെ കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട് വർഷത്തോളമായി സൈൻ ഇൻ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകൾക്കെതിരെയാണ് നീക്കം. ഈ അക്കൗണ്ടുകൾ ഡിസംബറിൽ കമ്പനി നീക്കം ചെയ്യും. ജി-മെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു.
പേഴ്സണൽ ഗൂഗിൾ അക്കൗണ്ടുകളെയാകും പ്രധാനമായും ഈ നീക്കം ബാധിക്കുക. സ്ഥാപനങ്ങളിൽ ഉപയോഗിച്ച് വരുന്ന ജി-മെയിൽ അക്കൗണ്ടുകളെ ബാധിക്കില്ലെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. രണ്ട് വർഷത്തിൽ അധികമായി ഉപയോഗിക്കാതെ കിടക്കുന്ന ജി-മെയിൽ അക്കൗണ്ടുകൾ സുരക്ഷിതമല്ലെന്ന് ഗൂഗിൾ പറയുന്നു. ഘട്ടം ഘട്ടമായാകും അക്കൗണ്ടുകൾ നീക്കം ചെയ്യുന്നത്. അക്കൗണ്ട് ക്രിയേറ്റ് ചെയ്തതിന് ശേഷം ഒന്നിനും ഉപയോഗിക്കാതെ കിടക്കുന്നവയാകും ആദ്യ ഘട്ടത്തിൽ ഒഴിവാക്കുന്നത്.
നീക്കം ചെയ്യാനിരിക്കുന്ന ജി-മെയിൽ അക്കൗണ്ടുകളിലേക്ക് ഇക്കാര്യം അറിയിച്ചുകൊണ്ട് ഒന്നിലധികം തവണ ഇ-മെയിലുകൾ അയക്കുമെന്നും ഗൂഗിൾ അറിയിച്ചു. ഉപയോഗിക്കാത്ത അക്കൗണ്ടുകളിൽ റിക്കവറി ഇ-മെയിലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയിലേക്കും അറിയിപ്പ് ലഭിക്കുന്നതായിരിക്കും. അക്കൗണ്ടുകൾ നിലനിർത്തുന്നതിനായി രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും ലോഗിൻ ചെയ്യുക. ഇതേ അക്കൗണ്ടുകളിലൂടെ തന്നെ ഗൂഗിളിന്റെ മറ്റ് സേവനങ്ങളും ഉപയോഗിക്കാൻ ശ്രമിക്കുക. അക്കൗണ്ട് സജീവമാകുകയും നടപടിയിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യും.