ശ്രീനഗർ: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ രാജ്യമെമ്പാടും ആഘോഷമാക്കുകയാണ്. മധുരം വിളമ്പിയും പുത്തൻ വസ്ത്രം നൽകിയും പടക്കം പൊട്ടിച്ചും ആഘോഷത്തിന് മാറ്റുകൂട്ടുകയാണ്. സമാധാനമെത്തിയ കശ്മീർ താഴ്‌വരയിലും ദീപാവലി ദീപങ്ങൾ തെളിഞ്ഞു, ആളുകൾ സന്തോഷം പങ്കുവെച്ചു.
ജമ്മു കശ്മീരിലെ ജനങ്ങൾ ദീപാവലിയോനുബന്ധിച്ച് ദേവിക ആരതി നടത്തി. ഉധംപൂർ ജില്ലയിലെ ദേവിക നദിയുടെ തീരത്ത് തെളിഞ്ഞത് സമാധാനത്തിന്റെയും സുരക്ഷിത ദീപങ്ങളാണ്. നാമജപങ്ങളുടെ മന്ത്രത്താൽ താഴ്‌വര ഭക്തസാന്ദ്രമായിരുന്നു. ആയിരക്കണക്കിന് ചെരാതുകളാണ് ഒരേ സമയം ദേവിക നദിയിൽ തെളിഞ്ഞത്. ചുറ്റുമുള്ള കുന്നുകളുടെ പശ്ചാത്തലത്തിൽ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് നൽകിയത്.
ദേവിക നദിയോടുള്ള ആദരവിന്റെയും പ്രദേശത്തെ ജനങ്ങളുടെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായിട്ടാണ് ദേവിക ആരതി നടത്തുന്നത്. സാഹോദര്യവും സമാധാനവും ഉണ്ടാകണമെന്നും അതിർത്തിയിൽ രാജ്യത്തെ കാക്കുന്ന സൈനികർക്കായി പ്രാർത്ഥിക്കുന്നുവെന്നും ക്ഷേത്ര പൂജാരി പറഞ്ഞു. അവരുടെ പ്രയത്‌നം കൊണ്ടാണ് ഇന്ന് ദീപാവലി വലിയ രീതിയിൽ ആഘോഷിക്കാൻ കഴിയുന്നത്. രാജ്യം മുഴുവൻ അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ദേവിക ക്ഷേത്രത്തിലെ മുഖ്യപൂജാരി പറഞ്ഞു.