പത്തനംതിട്ട: ആശയക്കുഴപ്പത്തിലായി ദേവസ്വം ബോർഡ്. 6.65 കോടി രൂപയുടെ ടിൻ അരവണയാണ് കേടായി സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. ഇതെന്ത് ചെയ്യണമെന്നറിയാതെ വലുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡല കാലം ആരംഭിക്കാനിരിക്കേ സർക്കാരും ബോർഡും ഇതിൽ തീരുമാനമെടുത്തിട്ടില്ല. പഴകിയ അരവണ ടിന്നുകൾ മാറ്റാതെ പുതിയവ സൂക്ഷിക്കാനും ഇടമില്ലാത്ത അവസ്ഥയിലാണ്.
അരവണ കേടായ വകയിൽ 6.65 കോടി രൂപയാണ് ബോർഡിന് നഷ്ടമുണ്ടായത്. ശബരിമല വനത്തിൽ ഇത് നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വനം, പരിസ്ഥിതി വകുപ്പുകൾ നിലപാട് എടുത്തിട്ടുണ്ട്. വനത്തിൽ ഇവ ഉപേക്ഷിക്കുന്നത് മൃഗശല്യം കൂട്ടുകയും പരിസ്ഥിതിപ്രശ്നം ഉണ്ടാക്കുകയും ചെയ്തു. സന്നിധാനത്ത് നിന്ന് പുറത്തെത്തിച്ച് എവിടെയെങ്കിലും അരവണ ഒഴുക്കി ടിന്നുകൾ റീസൈക്കിൾ ചെയ്യുന്നത് ശ്രമകരമാണെന്ന് ദേവസ്വം ബോർഡും പറയുന്നു. പരിഹാരം തേടി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സർക്കാർ ചെലവിൽ അരവണ നശിപ്പിക്കണമെന്നും കോടതിയെ സമീപിച്ച കരാറുകാരനിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. വിഷയത്തിൽ നാളെ സർക്കാർ തലത്തിൽ ചർച്ച നടന്നേക്കുമെന്നാണ് വിവരം.
നിലവിൽ മാളികപ്പുറത്ത് പഴയ അന്നദാനമണ്ഡപത്തിടുത്ത് സൂക്ഷിച്ചിരിക്കുകയാണ് കേടായ അരവണ. പുതിയത് പലയിടത്തായി ശേഖരിക്കുകയാണ്. ദിവസവും രണ്ടുലക്ഷം ടിൻവരെ അരവണ തയ്യാറാക്കാവുന്ന പ്ലാന്റാണ് സന്നിധാനത്തുള്ളത്. ഇപ്പോൾ അതിന്റെ പകുതിയിലേറെ മാത്രമാണ് നിർമിക്കുന്നത്. അരവണയിൽ ചേർക്കുന്ന ഏലയ്‌ക്കയിൽ വലിയ അളവിൽ കീടാനാശിനിയുടെ അംശമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇവ നശിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ശബരിമലയിൽ ഏലയ്‌ക്ക നൽകിയിരുന്ന കരാറുകാരാണ് അരവണയിലെ വിഷാംശത്തെ കുറിച്ച് പരാതിയുമായി രംഗത്തെത്തിയത്. ഏലയ്‌ക്കയിൽ കീടനാശിനിയുടെ അംശം അളവിൽ കൂടുതലുണ്ടെന്ന് തെളിഞ്ഞതോടെ ഹൈക്കോടതി അരവണ വിൽപ്ന വിലക്കി. ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് നടന്ന പരിശോധനയിൽ അരവണയിൽ കീടനാശിനിയുടെ അംശം അനുവദനീയ തോതിലേ ഉള്ളെന്ന് കണ്ടെത്തി. എന്നാൽ നിയമനടപടികൾ പൂർത്തിയാപ്പോഴെക്കും അരവണയുടെ കാലാവധി അവസാനിക്കുകയും അവ പഴകി പോവുകയും ചെയ്തു. പിന്നാലെ രണ്ടാഴ്ച മുൻപ് ഈ അരവണ നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു.