ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ എന്ന തലയെടുപ്പോടെയാണ് പാകിസ്താൻ ഇത്തവണ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കു വിമാനം കയറിയത്. ഇന്ത്യയിലേക്ക് വരുന്നത് കിരീടം കൊണ്ട് മടങ്ങാനാണെന്നും പാക് പട ഒന്നാകെ പറഞ്ഞിരുന്നു. കാരണം സാഹചര്യങ്ങൾ അനുകൂലമായതിനാൽ തന്നെ കിരീടം നേടാനുളള സാദ്ധ്യതയും കൂടുതലായിരുന്നു. പക്ഷേ ഇപ്പോൾ സെമി പോലും കാണാതെ തല കുനിച്ചാണ് പാക് ടീമിന്റെ മടക്കം. പോയിന്റ് പട്ടികയിൽ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ബാബറിനും സംഘത്തിനും കഴിഞ്ഞുള്ളൂ. പാകിസ്താന് മുകളിൽ നിൽക്കുന്ന പ്രകടനമാണ് അഫ്ഗാൻ നടത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഷെയ്ബ് മാലിക്കും വസിം അക്രവും
പാകിസ്താനും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ ഏട്ട് പോയിന്റാണ് ലഭിച്ചത്. നെറ്റ് റൺ റേറ്റ് ഉയർന്നതിനാൽ പാക് ടീം അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ആറാം സ്ഥാനത്തുളള അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ പാകിസ്താനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് ഷൊയ്ബ് മാലിക് പറയുന്നത്. എ സ്‌പോർട്‌സിലാണ് പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും പ്രകടനങ്ങൾ വിലയിരുത്തി ഈ അഭിപ്രായം ഷൊയ്ബ് മാലിക് രേഖപ്പെടുത്തിയത്.
ഷൊയ്ബിന്റെ അഭിപ്രായവുമായി യോജിച്ച് കൊണ്ട് വസീം അക്രവും രംഗത്തെത്തി. പാകിസ്താൻ തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതാണ് മത്സരത്തിൽ ക്ഷീണിതരായി മാറാൻ കാരണം. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ശക്തരായിരുന്നു. പാകിസ്താനേക്കാൾ മികച്ച രീതിയിലാണ് അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്തതെന്ന് വസീം അക്രവും കൂട്ടിച്ചേർത്തു.