മോൺട്രിയൽ: കാനഡയിലെ മോൺട്രിയലിൽ ജൂത സ്‌കൂളിന് നേരെ വെടിവയ്പ്പ്. ഈ ആഴ്ച ഇത് രണ്ടാം വട്ടമാണ് ഒരു ജൂത സ്‌കൂളിന് നേരെ ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നത്. സംഭവസമയം സ്‌കൂളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നില്ലെന്നും, ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് വക്താവ് വേറോനിക് ഡൂബക് പറഞ്ഞു. സ്‌കൂൾ കെട്ടിടത്തിന്റെ മുൻ ഭാഗത്ത് വെടിയുണ്ടകളേറ്റ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയതായും ഡൂബക് പറയുന്നു.
മോൺട്രിയലിൽ മറ്റൊരു ജൂത വിദ്യാലയത്തിന് നേരെയും രണ്ട് ദിവസം മുൻപ് ആക്രമണം ഉണ്ടായിരുന്നു. ജൂത സ്‌കൂളുകൾക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം സ്‌കൂൾ അടച്ചിടില്ലെന്നും, പതിവു പോലെ ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
മോൺട്രിയലിൽ ജൂത വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. മോൺട്രിയലിലെ ഒരു സിനഗോഗിന് നേരെയും ഈയാഴ്ച ബോംബേറ് നടന്നിരുന്നു. ഇതേ തുടർന്ന് കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ കോൺകോർഡിയ സർവ്വകലാശാലയിൽ ഹമാസ്-ഇസ്രായേൽ അനുകൂല സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മൂന്ന് വിദ്യാർത്ഥികൾക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്.