ന്യൂഡൽഹി: ദീപാവലി ആശംസ പങ്കുവെച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്ക് നേരെ അസഭ്യവർഷവുമായി പാക് ഇസ്ലാമിസ്റ്റുകൾ. ദീപാവലി ദിനം പരമ്പരാഗത രീതിലുള്ള കുർത്ത ധരിച്ചിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മുഹമ്മദ് ഷമി എല്ലാവർക്കും ആശംസകൾ നേർന്നത്. ഷമിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസയുമായെത്തിയത്. എന്നാൽ മുസ്ലീമായിട്ടും ഒരു ഹിന്ദു ഉത്സവത്തിൽ ആശംസ നേർന്ന ഷമിക്കെതിരെ കടുത്ത അധിക്ഷേപമാണ് പാക് ഇസ്ലാമിസ്റ്റുകൾ അഴിച്ചുവിട്ടത്. ലോകകപ്പിൽ നിന്ന് തങ്ങളുടെ ടീം തോറ്റ് പുറത്ത് പോകേണ്ടി വന്ന നിരാശ കൂടിയാണ് സൈബർ അധിക്ഷേപങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാണ്.
അവൻ ഒരു മുസ്ലീം നാമധാരി മാത്രമാണ്, അവൻ ഇന്ത്യൻ മതമാണ് പിന്തുടരുന്നത്, ഇന്ത്യയോടുള്ള കൂറ് തെളിയിക്കാൻ ഷമിക്ക് മറ്റൊരു ദിനം,
നിങ്ങൾക്ക് നമസ്കാരം ചെയ്യാൻ കഴിയില്ലെങ്കിലും, ദീപാവലി ആഘോഷിക്കൂ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്. ഒരു ഹൈന്ദവ ആഘോഷത്തിൽ ആശംസകൾ നേർന്നതിന് ഷമിക്ക് ഓൺലൈൻ ആക്രമണം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ദസറ ഉത്സവത്തിലും ഷമി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആശംസകൾ അറിയിച്ചിരുന്നു. തുടർന്ന് ഉത്സവം ആഘോഷിച്ചതിന് ഷമിയെ ആക്ഷേപിക്കുകയും കരിയറിന്റെ ഉയർച്ചയ്‌ക്കായി തന്റെ മതത്തിന് എതിരായി പ്രവർത്തിക്കുകയാണെന്നുമാണ് ഇസ്ലാമിസ്റ്റുകൾ ആരോപണം ഉയർത്തിയത്.
എക്‌സിൽ ദീപാവലി ആശംസകൾ പോസ്റ്റ് ചെയ്തതിന് ഇന്ത്യയുടെ മറ്റൊരു സ്റ്റാർ ബൗളർ മുഹമ്മദ് സിറാജിനും പാക്- ഇന്ത്യൻ ഇസ്ലാമിസ്റ്റുകളിൽ നിന്ന് വിദ്വേഷം നിറഞ്ഞ പ്രതീകരണമാണ് ലഭിച്ചത്. മറ്റു കളിക്കാരും അദ്ദേഹത്തോടൊപ്പം ബക്രീദ് ആഘോഷിച്ചാൽ മാത്രമേ ദീപാവലി പോലെയുള്ള ഹിന്ദു ഉത്സവത്തിൽ ആളുകളെ അഭിവാദ്യം ചെയ്യാവൂ എന്നാണ് ഒരു പാകിസ്താനി അഭിപ്രായപ്പെട്ടത്.















