കാഠ്മണ്ഡു : ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിച്ച് നേപ്പാൾ. ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും ശേഷം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് നേപ്പാൾ . ഇന്ന് നടന്ന നേപ്പാൾ സർക്കാരിന്റെ കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ടിക് ടോക്ക് നേപ്പാളിനുള്ളിലെ സാമൂഹിക ഐക്യത്തിന് ഹാനികരമാണെന്നും അതിനാൽ നിരോധിക്കുന്നുവെന്നുമാണ് നേപ്പാൾ സർക്കാർ അറിയിച്ചത് . നേപ്പാളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയ്‌ക്കേറ്റ തിരിച്ചടിയാണിത് .
രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ടിക് ടോക്ക് സാമൂഹിക ഘടനയെ വ്രണപ്പെടുത്തുകയാണെന്നും സർക്കാർ പറയുന്നു. നേപ്പാളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,629 സൈബർ ക്രൈം കേസുകളാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. അതേസമയം, ടിക് ടോക്കിന്റെ നിരോധനം എപ്പോൾ നടപ്പാക്കുമെന്ന് വ്യക്തമല്ല.
നേപ്പാളിൽ നിലവിൽ 22 ലക്ഷം ടിക് ടോക്ക് ഉപയോക്താക്കളുണ്ട്. നേപ്പാളിനുള്ളിൽ ടിക് ടോക്കിൽ ചൂതാട്ടവും വാതുവെപ്പും പോലും നടക്കുന്നുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.ടിക് ടോക്കിലെ അസഭ്യം വർദ്ധിക്കുന്നതിനാൽ നേപ്പാളിലെ പല മത സാംസ്കാരിക സ്ഥലങ്ങളിലും ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നത് നിരോധിച്ചതായും പറയപ്പെടുന്നു. ഈ സ്ഥലങ്ങളിൽ ‘നോ ടിക് ടോക്ക്’ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. 2021ൽ ഇന്ത്യയും 2022ൽ അഫ്ഗാനിസ്ഥാനും ടിക് ടോക്ക് നിരോധിച്ചിരുന്നു.