ലകനൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന ഭക്തർക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കാൻ വൻ പദ്ധതികൾ ആവിഷ്‌കരിച്ച് ഉത്തർ പ്രദേശ് സർക്കാർ . നിലവിൽ മൂന്ന് പാതകളാണ് ക്ഷേത്രനഗരിയുമായി ബന്ധപ്പെട്ട് പണി പൂർത്തിയാക്കിയിരിക്കുന്നത്. ‘ജന്മഭൂമി പാത’, ‘ഭക്തി പാത’, ‘ധർമ്മ പാത’ എന്നിവയ്‌ക്ക് പുറമെ പുതിയ ഒരു പാത കൂടി പ്രഖ്യാപിച്ചിരുക്കുകയാണ് സർക്കാർ. ‘ലക്ഷ്മൺ പാത’ എന്നതാണ് പുതിയ പാത. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 200 കോടി രൂപയാണ് ഇതിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്.
നയാഘട്ടിനും സഹദത്ഗഞ്ചിനുമിടയിലുള്ള 13 കിലോമീറ്ററിലാണ് ലക്ഷമൺ പാത വരുന്നത്. ഭഗവാൻ ശ്രീരാമന്റെ സഹോദരന്റെ പേരിൽ പണി കഴിപ്പിക്കുന്ന ഈ പാതയുടെ നിർമ്മാണം വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉദയ ഹരിശ്ചന്ദ്രഘട്ട് അണക്കെട്ടിന് സമാന്തരമായി 18 മീറ്റർ വീതിയോടെ പാത നിർമ്മിക്കാനാണ് തീരുമാനം. അടുത്ത വർഷം ജനുവരി 22-നാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത്. ഇതിനു മുമ്പായി പൊതുജനങ്ങൾക്ക് പാത തുറന്നു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
ഇതിനോട് ചേർന്ന് നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്‌റ്റേഷന്റെ ഉദ്ഘാടനം ജനുവരി 15-നകം നടത്താനും തീരുമാനമായിട്ടുണ്ട്. യോഗി ആദിത്യനാഥ് ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. നവീകരിച്ച റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം 50,000 പേർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.