കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ സംരക്ഷിക്കുന്നതിനാണ് പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്. 2012-ലെ ശിശുദിനത്തിലാണ് ഇന്ത്യൻ പീനൽ കോഡിലെ 1860 ഭേദഹഗതി ചെയ്ത് POCSO- (Protection Children from Sexual Offences Act 2012) നിലവിൽ വരുന്നത്. 18 വയസിന് താഴെയുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ തടയുകയാണ് ലക്ഷ്യം.
കേരളത്തിൽ പോക്സോ വകുപ്പ് ഉൾപ്പെട്ട കേസിൽ ആദ്യമായാണ് വധശിക്ഷയ്‌ക്ക് വിധിക്കുന്നത്. ജൂലൈ 28-നാണ് കേരളത്തെ ഞെട്ടിച്ച ആലുവ കൊലപാതകം സംഭവിക്കുന്നത്. ആദ്യം തട്ടിക്കൊണ്ടുപോകൽ എന്ന് കരുതിയ സംഭവം, നേരത്തോട് നേരമായപ്പോൾ കേരളത്തിന്റെ നെഞ്ചിൽ തറച്ചുകയറുന്ന, ഉള്ളുലയ്‌ക്കുന്ന സംഭവമായി മാറുകയായിരുന്നു. അസ്ഫാക് ആലം എന്ന ബിഹാർ സ്വദേശി അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആലുവ മാർക്കറ്റിന് പിന്നിൽ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി കൊല്ലപ്പെട്ട് 35ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ വിചാരണ ഉടന്‍ തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി. ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുറ്റകൃത്യം നടന്ന് 99ാം- ദിവസം കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് 110-ാം ദിവസമാണ് ചരിത്രവിധി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
പ്രതി അസഫാക് ആലത്തിനെതിരെ തെളിഞ്ഞ കുറ്റങ്ങളും ശിക്ഷയും..
- ഐപിസി 297 (മൃതദേഹത്തോട് അനാദരവ് കാണിക്കൽ)– ഒരു വർഷം തടവ്
- ഐപിസി 201 (തെളിവു നശിപ്പിക്കൽ)– അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ്
- ഐപിസി 366 എ– 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ്
- ഐപിസി 364– 10 വർഷം തടവും 25,000 രൂപ പിഴയും
- ഐപിസി 367– 10 വർഷം തടവും 25,000 രൂപ പിഴയും
- ഐപിസി 328– 10 വർഷം തടവും 25,000 രൂപ പിഴയും
- ഐപിസി 376 2 (ജെ) (അനുമതി നൽകാൻ കഴിയാത്തയാളെ ബലാത്സംഗം ചെയ്യുക), ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം), പോക്സോ ആക്ട് 5 (ഐ), 5 (എൽ), 5 (എം), എന്നീ അഞ്ച് വകുപ്പുകൾക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും. ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയെന്നും കോടതി വ്യക്തമാക്കി.
- ഐപിസി 302 (കൊലക്കുറ്റം)– വധശിക്ഷ
ഗുരുതര സ്വഭാവമുള്ള മൂന്ന് പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ13 കുറ്റങ്ങള്‍ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്.
രാഷ്‌ട്രപതിയും പ്രതിയുടെ ദയാഹർജി തള്ളിയാൽ തൂക്കിലേറ്റാനുള്ള പ്രക്രിയയ്‌ക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കലാണ് ആദ്യത്തെ നടപടി. പ്രതിയെ ഏകാന്ത തടവിലേക്ക് മാറ്റുന്നു. പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണം നൽകി സന്ദർശകരെയും അനുവദിക്കുന്നു. അന്ത്യാഭിലാഷങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് അനുവദിക്കുന്നു. വിൽപത്രമെഴുതാനും പ്രാർത്ഥിക്കാനുമൊക്കെയുള്ള സൗകര്യങ്ങളഅ പ്രതിക്ക് നൽകുന്നു.
പുലർച്ചെയാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പിലാക്കുന്നത്. വ്യക്തിയുടെ അതേ ഭാരമുള്ള ഡമ്മി നേരത്തെ തന്നെ തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. പുലർച്ചെ പ്രതിയെ നടത്തി കഴുമരത്തിന്റെ പോഡിയത്തിൽ നിർത്തുന്നു. കറുത്ത മുഖാവരണം ധരിപ്പിച്ചാകും നിർത്തുക. കൈകാലുകൾ ബന്ദിക്കും. ആരാച്ചാർ കഴുമരത്തിന്റെ ലിവർ വലിക്കുന്നതോടെ പോഡിയത്തിന്റെ തട്ട് പ്രതിയുടെ കാലടിയിൽ നിന്ന് തെന്നി മാറുന്നു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിക്കുന്നു.