ന്യൂഡൽഹി: കശ്മീരിനെ ഒരിക്കലും ഗാസയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് മുൻ തുക്‌ഡെ ഗ്യാംഗ് നേതാവും പൊതുപ്രവർത്തകയുമായ ഷെഹ്ല റഷീദ്. കശ്മീരിൽ ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തമാണെന്നും രക്തം ചൊരിയുന്ന സാഹചര്യം ഉണ്ടാകാതെ തന്നെ സർക്കാർ കശ്മീരിലെ പ്രശ്‌നങ്ങൾക്ക് രാഷ്‌ട്രീയമായി പരിഹാരം കണ്ടതായും ഷെഹ്ല അഭിപ്രായപ്പെട്ടു. എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജെഎൻയു മുൻ വിദ്യാർത്ഥി നേതാവിന്റെ തുറന്നുപറച്ചിൽ.
2010 കാലയളവിൽ താൻ കശ്മീരിലെ പ്രതിഷേധക്കാർക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ഒരു സാഹചര്യം കശ്മീരിൽ നിലനിൽക്കുന്നില്ല. നിലവിലത്തെ സർക്കാർ ശാശ്വതമായ രാഷ്‌ട്രീയ പരിഹാരം കണ്ടിരിക്കുന്നു. അതിന് ഞാൻ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. രക്തം ചൊരിയുന്ന സാഹചര്യം ഒഴിവാക്കി അവർ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടിരിക്കുന്നു. ഷെഹ്ല വ്യക്തമാക്കി.
ശ്രീനഗർ സ്വദേശിയായ ഷെഹ്ല ഐസ നേതാവും 2015-16 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ്പ്രസിഡന്റുമായിരുന്നു. കന്നയ്യ കുമാർ, ഉമർ ഖാലിദ് തുക്‌ഡെ ഗ്യാംഗിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ഷെഹ്ല. 2019 ൽ കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസർക്കാർ മരവിപ്പിച്ചതിനെ എതിർത്ത് രംഗത്തുവന്ന അവർ പിന്നീട് നിലപാടിൽ നിന്നും പിന്നോട്ടുപോയി. ശേഷം മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ രൂപം നൽകിയ ജമ്മുകശ്മീർ പീപ്പിൾസ് മൂവ്‌മെന്റിന്റെ ഭാഗമായി.