എറണാകുളം: ആൾമാറാട്ടം നടത്തി യുവാവിൽ നിന്നും 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 57-കാരി പിടിയിൽ. എറണാകുളത്ത് ലോട്ടറി വിൽപന ചെയ്യുന്ന കൂത്താട്ടുകുളം സ്വദേശിനി ഷൈലയാണ് പിടിയിലായത്. ചോരക്കുഴി ഭാഗത്തുള്ള യുവാവിനെയാണ് ഇവർ പറ്റിച്ചത്. വിവാഹം നടത്തിതരാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.
യുവാവിന്റെ വിവാഹം നടക്കാത്തത് മുതലെടുത്ത സ്ത്രീ, ഒരു യുവതിയുടെ ചിത്രം അയച്ചു കൊടുക്കുകയും ഈ യുവതിയുമായി വിവാഹം നടത്തി തരാമെന്ന് പറയുകയുമായിരുന്നു. പിന്നീട് ഈ യുവതിയാണെന്ന വ്യാജേന ഫോൺ വഴി യുവാവിനോട് സംസാരിക്കുകയും ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു. ഇത്തരത്തിൽ നിരവധി തവണ യുവാവുമായി സംസാരിച്ചു. യുവാവിന്റെ വിശ്വാസ്യത നേടിയെടുത്തതിനു ശേഷം മാതാപിതാക്കളുടെ ചികിത്സയ്‌ക്കായി പണം ആവശ്യമാണെന്ന് പറഞ്ഞ് ഷൈല പണം തട്ടിയെടുക്കുകയായിരുന്നു. പണം തട്ടിയെടുത്തതോടെ ഫോൺവിളിയും നിലച്ചു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് യുവാവിന് മനസിലായത്. തുടർന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൈലയെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു.