തിരുവനന്തപുരം: ജീവനക്കാരുടെ 2021- മുതലുള്ള ക്ഷാമബത്ത കുടിശ്ശിക എന്ന് മുതൽ കൊടുക്കാൻ കഴിയുമെന്ന് സർക്കാരിനോട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. രേഖാമൂലം അറിയിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിസംബർ 11-നകം അറിയിച്ചില്ലെങ്കിൽ ഹർജിയിൽ സ്വന്തം നിലയിൽ ഉത്തരവിടുമെന്നും ട്രൈബൂണൽ അറിയിച്ചു.
2021, 2022 വർഷത്തെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് നൽകാനുള്ളത് എന്ന് ചൂണ്ടിക്കാട്ടി ജീവനക്കാർ നൽകിയ ഹർജിയിലാണ് തീരുമാനം. എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികളും സംഘടനയുടെ മറ്റ് നേതാക്കളുമാണ് ഹർജി നൽകിയത്. സർക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ക്ഷാമബത്ത അനുവദിക്കുന്നില്ലായെന്നാണ് ഹർജിയിൽ പറയുന്നത്. അതിനാൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇതിൽ ഇടപെട്ട് അനുകൂല ഉത്തരവിടണം എന്നും ഹർജിയിൽ പറയുന്നു.
ഹർജി പരിഗണിച്ച ട്രൈബ്യൂണൽ ഏതെങ്കിലും സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും തന്നെ ഈ കാര്യത്തിൽ കോടതിക്ക് പരിഗണിക്കാനാവില്ലന്ന് സർക്കാരിനെ അറിയിച്ചു. സർക്കാർ തന്നെ ഇതിൽ വ്യക്തതയുണ്ടാക്കി തീരുമാനം ഡിസംബർ 11-നകം കോടതിയെ അറിയിക്കണമെന്നും ഇല്ലെങ്കിൽ സ്വന്തം നിലയിൽ ഉത്തരവിടുമെന്നും ട്രൈബൂണൽ അറിയിച്ചു.