കൊച്ചി: ദിവ്യാംഗനായ ആർഎസ് മണിദാസിന് ലഭിച്ച വികലാംഗ പെൻഷൻ തിരിച്ചടയ്ക്കണമെന്ന സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. മൂന്ന് ആഴ്ചത്തേക്കാണ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും പെൻഷൻ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിയായ ആർഎസ് മണിദാസൻ കഴിഞ്ഞ 12 വർഷമായി വാങ്ങിയ ക്ഷേമപെൻഷൻ തിരിച്ചടയ്ക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. 2010 സെപ്റ്റംബർ മുതൽ 2022 ഒക്ടോബർ വരെ വാങ്ങിയ 1.25 ലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ് നൽകിയത്. പെൻഷൻ നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിക്ക് പുറത്താണെന്ന കാരണത്താൽ മണിദാസിന് പെൻഷൻ നൽകുന്നത് ബന്ധപ്പെട്ട വകുപ്പ് നിർത്തിയിരുന്നു. തുടർന്ന് മണിദാസും അമ്മയും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഡൗൺ സിൻഡ്രോം ബാധിച്ച 27-കാരനാണ് മണിദാസ്. 80 ശതമാനത്തിന് മുകളിൽ ശാരീരിക പരിമിതിയുണ്ട്. കലയ്ക്കോട് യുപി.സ്കൂളിൽ തയ്യൽ അദ്ധ്യാപികയായിരുന്ന അമ്മ സുധാമണിയാണ് ഏക ആശ്രയം. 14 വർഷം മുൻപ് ഇവർ വിരമിച്ചു. 2010 മുതലാണ് മണിദാസിന് പെൻഷൻ ലഭിച്ച് തുടങ്ങിയത്. അമ്മയുടെ തുച്ഛമായ പെൻഷനൊപ്പം മണിദാസിന്റെ പെൻഷനും കൂട്ടിച്ചേർത്താണ് മരുന്നും മറ്റു ചികിത്സകളും നടത്തിയിരുന്നത്. അമ്മയ്ക്ക് പെൻഷൻ തുക വർദ്ധിച്ചപ്പോൾ കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പെൻഷൻ റദ്ദാക്കിയത്. മണിദാസിന്റെ ദയനീയാവസ്ഥ അറിഞ്ഞ് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി ഒരു ലക്ഷം രൂപ കൈമാറിയിരുന്നു.