ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച് സമരം നടത്തിയ അടിമാലി സ്വദേശികളായ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഇരുവർക്കും ഒരു വർഷത്തേക്കുള്ള പെൻഷൻ തുകയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
അടുത്തിടെയാണ് സർക്കാരിനെതിരെ സമരവുമായി ഇരുവരും രംഗത്തിറങ്ങിയത്. പിച്ചച്ചട്ടിയുമായി തെരുവിലറങ്ങി പ്രതിഷേധിക്കുകയായിരുന്നു ഈ വൃദ്ധർ. വിധവാ പെൻഷൻ കുടിശ്ശിക അനുവദിക്കുക, പാവങ്ങളോട് നീതി കാണിക്കുക, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വരാതിരിക്കുക, കറന്റ് ബിൽ അടയ്‌ക്കാൻ നിവൃത്തിയില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
സർക്കാരിന്റെ ക്രൂരതകളെയും അഴിമതികളെയും പുറംലോകത്തെ അറിയിച്ച മറിയക്കുട്ടി പിന്നീട് സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെയും മറിയക്കുട്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം രംഗത്ത് വന്നിരുന്നു. അഭിമാനത്തിന് കൊട്ടും വരുത്തിയ പാർട്ടിക്കും പത്രത്തിനുമെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് 87-കാരി.