ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ രണ്ടാം ഘട്ട പരീക്ഷണം നാളെ നടത്തും. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കുന്നതിനായി വികസിപ്പിച്ച റോക്കറ്റാണിത്. നവംബർ 17-ന് ആയിരുന്നു രണ്ടം ഘട്ട പരീക്ഷണം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നവംബർ 18-ലേക്ക് മാറ്റുകയായിരുന്നു. ടെക്‌സാസിലെ ബോക്കാ ചീക്കയിലെ സ്റ്റാർബേസിൽ നിന്നും ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് വിക്ഷേപണം.
കഴിഞ്ഞ ഏപ്രിൽ 20-ന് നടത്തിയ ആദ്യ ഘട്ട പരീക്ഷണത്തിൽ സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. പിന്നീട് നവംബറിലാണ് സ്‌പേസ് എക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണത്തിന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്.
സ്റ്റാർഷിപ്പ് വിക്ഷേപിച്ച് ഒരു മണിക്കൂറിന് ശേഷം തിരികെ ഇറക്കുകയാണ് ദൗത്യം. വിക്ഷേപണം കഴിഞ്ഞ് 52-ാമത് സെക്കന്റ് ഏറ്റവും സങ്കീർണമായ ഘട്ടമാണ്. മാക്‌സ് ക്യൂ എന്നാണ് ഇത് അറിയപ്പെടുന്നത്. റോക്കറ്റിൽ ഹോട്ട് സ്‌റ്റേജ് സെപ്പറേഷൻ സംവിധാനം, സൂപ്പർ ഹെവി റാപ്റ്റർ എഞ്ചിനുകളിൽ ത്രസ്റ്റ് വെക്ടർ കൺട്രോളും ഉൾപ്പെടുത്തി കൊണ്ടാണ് പരീക്ഷണം.