ലോകകപ്പ് കലാശപ്പോരിന് സാക്ഷ്യം വഹിക്കാൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി അഹമ്മദാബാദിലെ സ്‌റ്റേഡിയത്തിൽ കളി കാണാനെത്തുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഫൈനൽ മത്സരം നാളെയാണ് നടക്കുക. വിപുലമായ പരിപാടികളാണ് സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്നത്. വ്യേമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം മത്സരത്തിന് പത്ത് മിനിറ്റ് മുൻപ് ആകാശത്ത് വിസ്മയം തീർക്കും. പിന്നീട് പ്രമുഖ സംഗീതസംവിധായകൻ പ്രീതത്തിന്റെ സംഗീര പരിപാടിയും 500-ലധികം നർത്തകരുടെ നൃത്ത വിരുന്നും ഉണ്ടാകും.
ഹാഫ് ടൈമിൽ ഇതുവരെ ലോകകപ്പ് നേടിയ എല്ലാ ടീമുകളുടെയും ക്യാപ്റ്റൻമാരെ ബിസിസിഐ ആദരിക്കും. ഇന്ത്യ ലോകകപ്പ് വിജയിച്ച 1983-ലും 2011-ലും ഇന്ത്യൻ ടീമിനെ നയിച്ച കപിൽ ദേവും മഹേന്ദ്ര സിംഗ് ധോണിയും ഇതിൽ ഉൾപ്പെടുന്നു.