4ജി വരിക്കാരുടെ എണ്ണത്തിൽ കുതിപ്പെന്ന് ട്രായ് റിപ്പോർട്ട്. ഓഗസ്റ്റ് മാസത്തിൽ മാത്രം 7.1 ദശലക്ഷം പേരാണ് 4ജിയിലേക്ക് ചുവടുമാറിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 4ജി സേവനം ആസ്വദിക്കുന്നവരുടെ എണ്ണമാണ് ട്രായ് പുറത്തുവിട്ടത്.
2ജിയിൽ നിന്ന് 4ജിയിലേക്കുള്ള മാറ്റം, ജിയോഭാരത്, മികച്ച ഓഫറുകൾ എന്നിവയാണ് വരിക്കാരെ ആകർഷിച്ച ഘടകങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. റിലയൻസ് ജിയോ തുടർച്ചയായി ആറാം മാസവും 4ജി വരിക്കാരെ കൂട്ടിച്ചേർക്കുന്നതിൽ മുൻപിലാണ്. ഓഗസ്റ്റ് മാസത്തിൽ 3.2 ദശലക്ഷം വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. എയർടെൽ 2.6 ദശലക്ഷം, ഐഡിയ 1.3 ദശലക്ഷം വരിക്കാരെയും നേടി. ഓഗസ്റ്റ് മാസം വരെ ജിയോയുടെ 4ജി സേവനങ്ങൾ 445.7 ദശലക്ഷം പേരാണ് ഉപയോഗിക്കുന്നത്. എയർടെല്ലിനും വിഐക്കും യഥാക്രമം 247 ദശലക്ഷവും 125.5 ദശലക്ഷവുമാണ് വരിക്കാരുടെ എണ്ണമെന്ന് ട്രായ് കണക്കുകൾ പറയുന്നു.
ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 0.96 ശതകമാനമായി ഉയർന്നു. ഇതോടെ 87.6 കോടിയാണ് ബ്രോഡ്ബാൻഡ് വരിക്കാർ. ജിയോയ്‌ക്ക് 45 കോടി വരിക്കാരാണ് ഉള്ളത്. വയർലെസ് വരിക്കാരുടെ എണ്ണത്തിലും പ്രകടമായ മാറ്റമാണ് കണ്ടുവരുന്നത്. ഓഗസ്റ്റ് വരെ 114.8 കോടി വരിക്കാരാണുള്ളത്. ഓഗസ്റ്റ് മാസത്തിൽ മാത്രം ജിയോയ്‌ക്ക് 1.78 ലക്ഷം വരിക്കാരെയാണ് ലഭിച്ചത്.