ഓപ്പൺ എഐ യുടെ സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്മാനെ പുറത്താക്കി. അതിന് പിന്നാലെ സഹസ്ഥപകൻ ഗ്രെഗ് ബ്രോക്ക്മാൻ രാജിവെച്ചു. ചാറ്റ് ജിപിടി നിർമ്മാണക്കമ്പനിയാണ് ഓപ്പൺ എഐ. ഇതിനെ മുന്നോട്ട് നയിക്കുന്നതിൽ സാം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി ഇദ്ദേഹത്തെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ് ബോട്ടായി ചാറ്റ് ജിപിടിക്ക് നിലവിൽ ജനപ്രീതി ഏറെയാണ്.
കമ്പനി ബോർഡുമായി ആശയവിനിമയം നടത്തുന്നതിൽ സാം പരാജയപ്പെട്ടു. കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സിഇഒ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് കമ്പനി വ്യക്തമാക്കി. ഇതിന് പിന്നാലെ കമ്പനിയുടെ സഹസ്ഥാപകനായ ഗ്രെഗു രാജി വയ്‌ക്കുകയായിരുന്നു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മൊറാട്ടിയാണ് നിലവിൽ താത്ക്കാലിക സിഇഒ.
ഓപ്പൺ എഐയിൽ ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. വ്യക്തിപരമായി എന്നിൽ അത് മാറ്റങ്ങൾ ഉണ്ടാക്കി. അതിനെക്കാളുപരി, ഇത്തരത്തിൽ ഒരുപാട് വ്യത്യസ്ത കഴിവുള്ളവരുമായി കൂടി ചേർന്ന് പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അടുത്തതെന്ത് എന്ന് പിന്നീട് അറിയിക്കുന്നതാണ്. സാം ആൾട്ട്മാൻ പറഞ്ഞു
എട്ട് വർഷങ്ങൾക്ക് മുൻപ് എന്റെ അപ്പാർട്മെന്റിൽ നിന്നും ഞങ്ങൾ ആരംഭിച്ചതാണെല്ലാം. അതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. വളരെ മോശപ്പെട്ടതും നല്ലതുമായ സമയങ്ങളിലൂടെ ഞങ്ങൾ ഒന്നിച്ച് കടന്നു പോയിട്ടുണ്ട്. അസാധ്യമായ പലകാര്യങ്ങളും ഞങ്ങൾ ചെയ്തു. എന്നാൽ ഇന്നത്തെ വാർത്തയുടെ അടിസ്ഥാനത്തിൽ ഞാൻ രാജി വയ്‌ക്കുകയാണ്. – ഗ്രെഗ് ബ്രോക്ക്മാൻ പറഞ്ഞു.
2015 ഡിസംബറിൽ സാം ഓൾട്ട്മാൻ, ഗ്രെഗ് ബ്രോക്ക്മാൻ, ഇലോൺ മസ്ക്ക് എന്നിവർ ഉൾപ്പെടെ 14 പേർ കൂടി ചേർന്ന് ആരംഭിച്ചതാണ് ഓപ്പൺ എഐ. 2019 മുതൽ മൈക്രോസോഫ്റ്റാണ് കമ്പനിയുടെ പ്രധാന നിക്ഷേപകർ.