മുംബൈ: വൈദ്യുതി ബില്ലിന്റെ പേരിലും സൈബർ തട്ടിപ്പ്. ഏഴര ലക്ഷം രൂപയാണ് 72-കാരനായ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് നഷ്ടമായത്. മഹാരാഷ്‌ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പേരിലാണ് സംഘം തട്ടിപ്പ് നടത്തിയത്. മുംബൈ സ്വദേശി രഘുനാഥ് കരംബേൽക്കറാണ് തട്ടിപ്പിനിരയായത്. മുൻ മാസങ്ങളിലെ ബില്ലുകൾ അടയ്‌ക്കാനുണ്ടെന്നും ബില്ല് അടച്ചില്ലെങ്കിൽ വൈദ്യുതി ഉടൻ വിച്ഛേദിക്കുമെന്നുമാണ് വ്യാജ സന്ദേശത്തിലുണ്ടായിരുന്നത്.
എല്ലാ മാസത്തെയും ബില്ല് കൃത്യമായി അടച്ചിട്ടുണ്ടെന്നും ഇനി പണമൊന്നും അടയ്‌ക്കാനില്ലെന്നും രഘുനാഥ് പറഞ്ഞിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ച് വ്യക്തമാക്കാനായി ഒരു ലിങ്ക് അയക്കുമെന്നും അതിൽ വിവരങ്ങൾ നൽകണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. തുടർന്ന് രഘുനാഥിന്റെ വാട്സ്ആപ്പിലേക്ക് സംഘം ഒരു ലിങ്ക് അയച്ചു. രഘുനാഥിന്റെ ഫോണിൽ ലിങ്ക് തുറക്കാൻ സാധിക്കാതെ വന്നതോടെ അത് അദ്ദേഹത്തിന്റെ ഭാര്യയുടെ നമ്പറിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയും അവർ അത് നൽകുകയും ചെയ്തു. എന്നാൽ ഏതാനും നിമിഷങ്ങൾക്ക് ശേഷം അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
തട്ടിപ്പ് മനസിലായ രഘുനാഥ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘം രഘുനാഥിനെ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.