സിയോൾ: പട്ടികളെ ആഹാരമാക്കുന്ന പുരാതന സമ്പ്രദായം ഇപ്പോഴും പിന്തുടരുന്നതിനാൽ ഏറെ വിമർശനങ്ങൾ കേട്ടിരുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. മൃഗങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഏറെ ചർച്ചയാകുന്നതിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങൾക്ക് വിരാമമിടാനാണ് ദക്ഷിണ കൊറിയൻ സർക്കാരിന്റെ തീരുമാനം. പട്ടിയിറച്ചി ആഹാരമാക്കുന്നത് ഉടൻ തന്നെ നിരോധിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
പട്ടിയിറച്ചി ഭക്ഷ്യ വസ്തുക്കളിൽ ഉൾപ്പെടുത്തുന്നു എന്നതിനാൽ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും ദക്ഷിണ കൊറിയ ആക്ഷേപം നേരിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊറിയൻ ജനത തന്നെ പട്ടിയിറച്ചി കഴിക്കുന്നതിനെതിരെ രംഗത്തുവന്നു. പ്രധാനമായും യുവാക്കളാണ് എതിർപ്പുകൾ അറിയിച്ചിരുന്നത്.
അതിനാൽ എല്ലാ വിവാദങ്ങൾക്കും അന്ത്യം കുറിക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന് പീപ്പിൾ പവർ പാർട്ടിയുടെ പോളിസി ചീഫ് യു ഈ ദോംഗ് വ്യക്തമാക്കി. പട്ടിയിറച്ചി നിരോധിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും ഈ വർഷം തന്നെ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃഗ സംരക്ഷകരും സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയ്‌ക്ക് ശേഷമാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.
പട്ടിയിറച്ചി കച്ചവടക്കാർക്ക് നിരോധനം തിരിച്ചടിയാകുമെന്നതിനാൽ അവരെ പിന്തുണയ്‌ക്കുന്നതിന് വേണ്ട സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് കാർഷിക മന്ത്രി ചുംദ് ഹ്വാംഗ് ക്യൂൻ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 1,150 നായ ബ്രീഡിംഗ് ഫാമുകൾ, 34 അറവുശാലകൾ, 219 വിതരണ കമ്പനികൾ എന്നിവയും, പട്ടിയിറച്ചി വിളമ്പുന്ന 1,600 റെസ്റ്റോറന്റുകളും ദക്ഷിണ കൊറിയയിലുണ്ട്.