ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾ കടുത്ത ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമ പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഉടൻ ചർച്ച നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഡീപ് ഫേക്ക് വീഡിയോകൾ അതിവേഗം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കും. നിഷ്ക്രിയത്വം പാലിച്ചാൽ ഐടി ആക്ട് പ്രകാരം ലഭിക്കുന്ന സുരക്ഷാ ഹാർബർ ഇമ്മ്യൂണിറ്റി ക്ലോസ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ബാധകമാവില്ലെന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.
അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ തന്നെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും അവർക്ക് ബോധവത്കരണം നൽകുകയും ചെയ്യും. കൂടാതെ ഇത്തരത്തിലുള്ള ഫേക്ക് വീഡിയോകൾ എല്ലാം നീക്കം ചെയ്തതായി ഉറപ്പ് വരുത്തും. കമ്പനികൾക്ക് ഇതുസംബന്ധിച്ച് നേരത്തെ തന്നെ നോട്ടീസ് നൽകിയിട്ടുണ്ട്. അവർ അതിൽ പ്രതികരണം നൽകുകയും നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾ ആവശ്യമാണെങ്കിൽ അത് സ്വീകരിക്കാനും കേന്ദ്രം തയ്യാറാണ്. ഡീപ് ഫേക്ക് വീഡിയോ നീക്കം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അടുത്തിടെയായി നിരവധി പ്രമുഖ താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നടി രശ്മിക മന്ദാന, കാജോൾ, കത്രീന കൈഫ് എന്നിവരും ഡീപ് ഫേക്ക് ദൃശ്യങ്ങൾക്ക് ഇരയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡീപ് ഫേക്ക് വീഡിയോയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.