മണ്ഡലകാലത്ത് നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തുന്നത്. കേരളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തർ പമ്പയിലെത്തി കുളിച്ച് മലകയറാറുണ്ട്. ശബരിമലയിലെത്തി ഭഗവാനെ കണ്ട് വണങ്ങുന്നതിനായി നേപ്പാളിൽ നിന്നും കാൽനടയായി മണിരത്‌നം നായിഡു സ്വാമിയും സംഘവും സന്നിധാനത്തെത്തി. കാൽനടയാത്രയിലൂടെ സന്നിധാനത്തേക്ക് ശരണം വിളികളുമായി മലകയറുന്നത് ഇത് 38-ാം വർഷമാണ്. ഇത്തവണ ഇടുക്കി വണ്ടിപ്പെരിയാർ സത്രം വഴിയാണ് സംഘം സന്നിധാനത്തെത്തുന്നത്. മൂന്ന് സംഘങ്ങളായാണ് ഇവരുടെ ശബരിമല തീർത്ഥാടനം.
മണ്ഡലകാലം ആരംഭിക്കുന്നതിനും നാല് മാസം മുമ്പ് മണിരത്‌നം നായിഡു സ്വാമിയും സംഘവും നേപ്പാളിൽ നിന്നും കാൽനടയായി തീർത്ഥാടനം ആരംഭിച്ചു. ആന്ധ്ര സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ 38 വർഷത്തോളമായി രാജ്യത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് കാൽനട യാത്രയിലൂടെയാണ് മണിരത്‌നം സന്നിധാനത്തേക്ക് ദർശനത്തിനെത്തുന്നത്. ഇത്തവണ നേപ്പാളിൽ നിന്നുമാണ് തീർത്ഥാടനം ആരംഭിച്ചത്. ഏകദേശം 5,500 കിലോമീറ്റർ താണ്ടിയാണ് അദ്ദേഹം ശബരിമലയിലെത്തിയത്.
71-ാം വയസിലൂം ഊർജ്ജസ്വലതയോടെ മല കയറാനായത് ഭഗവാനോടുള്ള ആരാധന മൂലമാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ വർഷവും ആന്ധ്രയിൽ നിന്നും നിരവധി ഭക്തരെ കൂട്ടിയാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്നത്. ഇത്തവണ നേപ്പാളിൽ നിന്നുമുള്ള ഭക്തരുമായാണ് തീർത്ഥാടന യാത്ര ആരംഭിച്ചത്.