തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടപദി ആലപിക്കാതെ പൂജ പൂര്‍ത്തിയാക്കി നട തുറന്നുവെന്നാണ് ആക്ഷേപം. പുലര്‍ച്ചെ ക്ഷേത്രത്തില്‍ നിര്‍മ്മാല്യത്തിന് ശേഷമുള്ള മലര്‍നിവേദ്യ സമയത്താണ് അഷ്ടപദി ഗാനമാലപിക്കാതെ നട തുറക്കേണ്ടി വന്നത്. ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായാണ് അഷ്ടപദി ആലപിക്കാതെ പൂജ പൂര്‍ത്തിയാക്കി നട തുറന്നത്.
ക്ഷേത്രത്തില്‍ ദിവസം അഞ്ചുനേരമാണ് ഏറെ താന്ത്രിക പ്രാധാന്യമുള്ള അഷ്ടപദി ഗാനാലാപനം. രാവിലെ നിര്‍മ്മാല്യത്തിന് ശേഷം മലര്‍ നിവേദ്യ സമയത്ത്, ഉഷപൂജ സമയത്ത്, പന്തീരടി പൂജയ്‌ക്കും ഉച്ചപൂജയ്‌ക്കും രാത്രി അത്താഴപൂജയ്‌ക്കും അഷ്ടപദി ആലപിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണിത്. ഇതില്‍ ചില പൂജകള്‍ക്ക് ഇടയ്‌ക്കയോട് കൂടിയാണ് അഷ്ടപദി ആലാപനം.
അഷ്ടപദിയില്ലാതെ പൂജ നടന്നത് നാലമ്പലത്തിനകത്തെ ക്ഷേത്രം അടിയന്തിര പ്രവർത്തകരാണ് ഈ കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ജീവനക്കാരുടെ ശ്രദ്ധക്കുറവാണ് ഇതെന്ന് ഭക്തർ ആരോപിക്കുന്നു. വീഴ്‌ച്ച വരുത്തിയ ജീവനക്കാരനെതിരെ ഭരണസമിതി നടപടിയെടുക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് നീങ്ങാനാണ് സംഘടനകളുടെ തീരുമാനം.
ക്ഷേത്ര അടിയന്തിര പ്രവർത്തകർ സംഭവം അസിസ്റ്റന്റ് മാനേജരെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ക്ക് മാനേജർ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 20-ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.