അമരാവതി: വിശാഖപട്ടണം ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഇന്ധന ടാങ്കുകളിൽ തീ പടർന്നതാണ് വൻ തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ 30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ചില ബോട്ടുകളിലാണ് തീ ആദ്യം കത്തിയത്. തുടർന്ന് മറ്റ് ബോട്ടുകളിലെ ഇന്ധന ടാങ്കുകളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബോട്ടുകളിലെ സിലിണ്ടറുകളിൽ തീ പടരുന്നത് ഉഗ്ര സ്ഫോടനത്തിന് കാരണമാകുമെന്നതിനാൽ ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതിന് ശേഷമായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.
ആരോ മനഃപൂർവ്വം തീയിട്ടതാണെന്നാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.