ജൊഹന്നാസ്ബർഗ്: ഇസ്രായേൽ- ഹമാസ് വിഷയം ചർച്ച ചെയ്യാനായി പ്രത്യേക ബ്രിക്‌സ് യോഗം ഇന്ന് ചേരും. വിർച്വലായി ചേരുന്ന യോഗത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംപോസ അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുക്കും. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ ഗുട്ടറസും യോഗത്തിൽ പങ്കെടുക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് അറിയിച്ചു.
യോഗത്തിൽ ഇസ്രായേൽ വെടിനിർത്തണമെന്ന ആവശ്യം രാജ്യങ്ങൾ മുന്നോട്ടുവെക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പ്രമേയവും പാസാക്കിയേക്കും. ചൈനീസ് പ്രസിഡന്റും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കക്കെതിരെയും യോഗത്തിൽ വിമർശനം ഉയരാൻ സാദ്ധ്യതയുണ്ട്.
നിലവിൽ ഇസ്രായേൽ ഉത്തര ഗാസയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിർത്തലിന് വഴങ്ങില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഈജിപ്ത് അതിർത്തിയിലൂടെ ദക്ഷിണ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിക്കുന്നുണ്ട്.