ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാൻ വേണ്ടി മൺചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയ മറിയക്കുട്ടിയുടെ പ്രതിഷേധം ഫലം കണ്ടു. ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ ലഭിച്ചു. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ഒരുമാസത്തെ പെൻഷൻ മറിയക്കുട്ടിക്ക് കൈമാറിയത്. തനിക്ക് പെൻഷൻ കിട്ടിയതിൽ സന്തോഷമില്ലെന്നും അത് പോലും കിട്ടാതെ കഷ്ടതയനുഭവിക്കുന്ന ജനങ്ങൾ സമൂഹത്തിലുണ്ടെന്നും മറിയക്കുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പാവപ്പെട്ട ജനങ്ങളുടെ അടുത്ത് ഈ കളി നടക്കില്ല. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. മുടങ്ങി കിടക്കുന്ന നാല് മാസത്തെ ബാക്കി പെൻഷൻ തുക ലഭിച്ചില്ലെങ്കിൽ വീണ്ടും സർക്കാരിനെതിരെ സമരവുമായി ഇറങ്ങുമെന്നും മറിയക്കുട്ടി കൂട്ടിച്ചേർത്തു.
എനിക്ക് കിട്ടിയാൽ മതിയോ, കല്ലു കായും ഇല്ലാതെ കിടന്ന കിടപ്പിൽ കിടക്കുവാണ് ആൾക്കാര്. പൊതുജനങ്ങൾക്കായിട്ട് ഇറങ്ങിയതാണ്. എനിക്ക് മാത്രമല്ല പെൻഷൻ കിട്ടാത്ത സകല ആൾക്കാർക്കും അത് വേണം. ഈ പാവപ്പെട്ട ഞങ്ങളെ ഇത് നൽകി കളിപ്പിക്കണ്ട. ഇൗ തുക ഇവിടെ കാഴ്ച വയ്‌ക്കാൻ വന്നതാണോ.. ഈ കളിയൊന്നും ഇവിടെ നടക്കില്ല. അതു കൊണ്ട് ഈ കാശിന് രണ്ട് കിലോ ഇറച്ചി മേടിക്കാം. , രണ്ട് കിലോ അരി മേടിക്കണം, അത് ഇത്രനാളും മുടങ്ങി കിടക്കുകയായിരുന്നു. തുണി മേടിക്കണം. ചായ കുടിച്ച കാശ് കൊടുക്കണം.
ഈ പാപ്പാൻ ഞങ്ങളെ ഇട്ട് വിഷമിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി. പാപ്പാൻമാർ ആർക്ക് വേണ്ടിയാ ജനങ്ങൾക്ക് വേണ്ടിയല്ലേ. ഈ കിരീടം വച്ചോണ്ട് നാട്ടുകാരെ പറ്റിക്കുന്നത് എന്തിനാണ്. സമ്പാദിച്ചതിന്റെ ഒരു കഷ്ണം എടുത്ത് ജനങ്ങൾക്ക് നൽകി കൂടെ. പെൻഷൻ ആരേ ബോധിപ്പിക്കാൻ കൊണ്ടുവന്നതാണ്.. ഇതിന് മുമ്പും ബാക്കി തുക പിന്നീട് കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ചു. ചിലപ്പോൾ ബിജെപിയുടെയും മുസ്ലീം ലീഗിന്റെയും കൂടെ പോയെന്നിരിക്കും എങ്ങനെ പോകാതിരിക്കും. ഇവരിങ്ങനെ കാണിച്ചാൽ എന്തു ചെയ്യും. കഞ്ഞി തരുന്നവന്റെ കൂടേയല്ലേ പോകേണ്ടത്. മനുഷ്യന് ജീവിക്കണ്ടേ സർക്കാരിന് സുഖിക്കാൻ ആഡംബരമുണ്ടല്ലോ.
തൊഴിലാളി വർഗം സിന്ദാബാദ് പറഞ്ഞാണ് പിണറായിയെ അധികാരത്തിൽ കയറ്റിയത്. തൊഴിലാളി ആരെന്ന് പിണറായി പറയണം. പിണറായി വരുമ്പോൾ ആളുകൾക്ക് നിൽക്കാൻ പറ്റില്ല. ഓടേണ്ടി വരും. പിണറായിയെ കാണാൻ ആരെങ്കിലും പോകുമോ.. സിപിഎമ്മിന്റെ പട്ടാളക്കാർ കൂടെ ഉണ്ടാകും. ജീവനിൽ കൊതിയുണ്ട്. ആദ്യം അവരെ ഇറക്കി കളയണം, അവരെ പേടിയാണ്. ഭരിക്കാൻ അറിയില്ലെങ്കിൽ ഒഴിവായി തരണം. ഭരിക്കാൻ അറിയാവുന്ന പിള്ളേർ ഇവിടെയുണ്ട്. കോടതിയിൽ കേസിന് പോകും. എന്റെ പേരിൽ ഉണ്ടെന്ന് പറഞ്ഞതിന്റെ ചെറിയ ഭാഗമെങ്കിലും എനിക്ക് വേണം. കൂടെ നിന്ന കുറച്ച് പേർക്ക് വീതിച്ച് കൊടുക്കണം മറിയക്കുട്ടിയമ്മ പറഞ്ഞു.