ന്യൂഡൽഹി: ആഗോള മാന്ദ്യത്തിനിടയിലും കുലുങ്ങാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ. അതിശയകരമായ സ്ഥിതിയിലാണ് സമ്പദ് വ്യവസ്ഥയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഡിമാൻഡ്, മിതമായ പണപ്പെരുപ്പം, സുസ്ഥിര മൂലധനച്ചെലവ്, റവന്യു കളക്ഷനിലെ ഉയർച്ച എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ കാതലെന്നും മന്ത്രാലയം അറിയിച്ചു. പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഉപഭോക്തൃ വസ്തുക്കളുടെയും ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെയും വിൽപനയും സാമ്പത്തിക വളർച്ചയെ സഹായിക്കുന്നു. വേതന വർദ്ധന, താങ്ങുവില വർദ്ധിപ്പിക്കൽ, ശീലകാല വിളവെടുപ്പിന് വിതയ്‌ക്കാനുള്ള സാധ്യത എന്നിവ ഗ്രാമീണ മേഖലയിലെ കർഷകരെയും മറ്റ് സാധാരണക്കാരെയും സഹായിക്കുന്നിതിനൊപ്പം വരുമാനം വർദ്ധിക്കുന്നതിനും കാരണമാകുന്നു.
മറ്റ് പ്രധാന സമ്പദ് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ച് വരെയുള്ള ഇന്ത്യയുടെ വളർച്ച മികച്ച രീതിയിലാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങളിലെ പൊതു നിക്ഷേപത്തിലും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലെ പുരോഗതിയിലും വൻ വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ധനമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.