റോബിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് തുടരുന്നു. ഇന്നലെ കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയിൽ ബസ് തടഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ മൈലപ്രയിൽ വച്ചായിരുന്നു ബസ് തടഞ്ഞത്. 7,500 രൂപ പിഴ അടപ്പിച്ച് വാഹനം വിട്ടുനൽകി. പിഴ ചുമത്തി തോൽപ്പിക്കാൻ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് റോബിൻ.
കോയമ്പത്തൂരിലേക്കുള്ള രാവിലത്തെ സർവീസ് തുടങ്ങി. ചൊവ്വാഴ്ച കോയമ്പത്തൂർ ആർടിഒ വിട്ടയച്ച ബസ് പത്തനംതിട്ടയിലെത്തിയപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്. ഇന്നലത്തെ സർവീസിന് എല്ലാ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. വരു ദിവസങ്ങളിലും ബുക്കിംഗ് നടത്തിയിട്ടുണ്ട്. പമ്പയിലേക്കും റോബിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സാഹചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം.