ലക്നൗ: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായിരുന്ന ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നഫീസിനെയാണ് പ്രയാഗ്‌രാജ് പോലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ച് കീഴ്‌പ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നലാഗഞ്ച് പോലീസ് സ്റ്റേഷനിലെ ഔട്ട്പോസ്റ്റിന് സമീപം പോലീസ് പരിശോധനയ്‌ക്കിടെ രണ്ട് പേർ ബാരിക്കേഡ് മറികടന്ന് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ പോലീസും ഇവർക്ക് നേരെ വെടിയുതിർത്തു. സംഭവത്തെ തുടർന്ന് ഒരാളുടെ കാലിൽ വെടിയേൽക്കുകയും പിടികൂടുകും ചെയ്തു. പരിക്കിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഹമ്മദ് നഫീസാണെന്ന് തിരിച്ചറിഞ്ഞത്.
ബിഎസ്പി എംൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ പട്ടാപ്പകൽ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് അറസ്റ്റിലായ നഫീസ്. കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. കൊലയ്‌ക്ക് ഉപയോഗിച്ച ഹ്യൂണ്ടായ് ക്രെറ്റ കാർ മുഹമ്മദ് നഫീസിന്റേതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് 50,000 രൂപ പരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.