ഹമാസ് ഭീകരരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പൈലറ്റിന് സസ്പെൻഷൻ. യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റായ ഇബ്രാഹിം ആർ മൊസല്ലം എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്.
ഹമാസ് ഭീകരർ ചെയ്ത ക്രൂരതയെ ന്യായീകരിച്ചും പ്രകീർത്തിച്ചുമാണ് ഇബ്രാഹിം പോസ്റ്റിട്ടത്. ആളുകൾ മരിച്ചതും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നതും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടുകളഞ്ഞതും ധീരരായ ആളുകളുടെ ചെറുത്തുനിൽപ്പ് ആയിരുന്നുവെന്നാണ് ഇബ്രാഹിം കുറിച്ചത്. ഹമാസിന്റെ പ്രതിരോധമാണ് ഇസ്രേയേലിൽ നടന്നതെന്നും മാദ്ധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൈലറ്റിനെ സസ്പെൻഡ് ചെയ്തതായി വിമാന കമ്പനി അറിയിച്ചത്.
ഓക്ടോബർ ഏഴിനാണ് ലോകത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. 2000-ത്തോളം മിസൈലുകളാണ് ഒരേ സമയം ഹമാസ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്. അതിർത്തി വഴി ഇരച്ചുകയറി നിരവധി സ്ത്രീകളെയും കുട്ടികളെയുമാണ് ഭീകരർ തട്ടിയെടുത്തതും ബന്ദികളാക്കിയതും. മിക്ക സ്ത്രീകളെയും അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. പലരും മരിച്ചുവീഴുന്ന ചിത്രങ്ങളും വീഡിയോകളും ഹമാസ് പുറത്തുവിട്ടിരുന്നു. ഇസ്രായേൽ ശക്തമായ പ്രതിരോധമാണ് ഹമാസിനെതിരെ നടത്തുന്നത്. ഗാസയിലെ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന ഗാസയിലെ ആശുപത്രിയിൽ നിന്ന് നിരവധി ആയുധങ്ങളാണ് പ്രതിരോധ സേന കണ്ടെടുത്തത്.