ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ നക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ പൂട്ടുന്നു. 38 വർഷമായി നഗരത്തിൽ തലയുയർത്തിനിൽക്കുന്ന ഹോട്ടൽ പൂട്ടുന്ന വിവരം ഈ മാസം 21-നായിരുന്നു അധികൃതർ അറിയിച്ചത്. ഡിസംബർ 20-നാണ് ഹോട്ടൽ പൂർണമായും അടയ്‌ക്കുന്നത്. ഒന്നര ഏക്കറിൽ ഇനി ആഡംബര അപ്പാർട്ട്‍മെന്റുകൾ നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട സിനിമയായ നാടോടിക്കാറ്റിലെ ഒരു രംഗം ഈ ഹോട്ടലിലായിരുന്നു ചിത്രീകരിച്ചിരുന്നത്. മോഹൻലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും അറബിവേഷത്തിലെത്തുന്ന സ്ഥലമാണ് ഇവിടം. നർമ്മരസമാർന്ന നിരവധി രംഗങ്ങളാണ് ഇവിടെ വച്ച് ചിത്രീകരിച്ചത്. ഇത് കൂടാതെ, ചില തമിഴ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
1981-ൽ ഹോളിഡേ ഇൻ എന്നപേരിൽ ടിടി വാസു എന്ന വ്യവസായിയാണ് ഈ ഹോട്ടൽ ആരംഭിച്ചത്. പിന്നീട് അഡയാർ ഗേറ്റ് എന്ന് പേരുമാറ്റുകയായിരുന്നു. പിന്നീട് ഹോട്ടൽ- വസ്ത്രകയറ്റുമതി സ്ഥാപനമായ ഗോയൽസ് വാങ്ങി. അതിനുശേഷം ഐടിസി യുടെ നിയന്ത്രണത്തിലുള്ള പാർക്ക് ഷെറാട്ടൺ ഹോട്ടൽസ് സ്വന്തമാക്കി. ഇതിന് ശേഷം ഐടിസി ഗ്രൂപ്പ് ഗ്രാൻഡ് ചോള ഹോട്ടൽ നിർമ്മിച്ചതോടെയാണ് ക്രൗൺപ്ലാസ ചെന്നൈ അഡയാർ പാർക്ക് എന്ന പേരിലേക്ക് മാറ്റിയത്.















