ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കുട്ടി എങ്ങനെയാണ് ഉയരത്തിലുള്ള റെയിൽവേ ട്രാക്കിലെത്തിയതെന്നതടക്കം നിരവധി ചോദ്യങ്ങളാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
അമ്പലപ്പുഴ കക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ തട്ടിയാണ് കുഞ്ഞ് മരിച്ചത്.
വീടിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലേക്ക് കുഞ്ഞ് ഇഴഞ്ഞെത്തിയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കുട്ടി ഇത്രയും ദൂരം എങ്ങനെ സഞ്ചരിച്ച് ട്രാക്കിലെത്തിയെന്നതാണ് നാട്ടുകാരുടെ പ്രധാന സംശയം.
“അറിയുന്ന പരിധിക്കപ്പുറം പോകാത്ത കുട്ടിയാണ്. ഇത്രയും ദൂരം നടന്ന്, കയറ്റമുള്ള വഴിയിലൂടെ കയറി കുറ്റിച്ചെടികൾക്കിടയിലൂടെ ട്രാക്കിലെത്തിയെന്നത് വിശ്വസിക്കാനാകുന്നില്ല” എന്നാണ് പ്രദേശവാസിയായ യുവതി പറയുന്നത്.
ട്രാക്ക് സ്ഥിതി ചെയ്യുന്നത് ഉയർന്ന ഭാഗത്താണെന്നും കുട്ടി അവിടേക്ക് എങ്ങനെ എത്തിയെന്ന് വിശദമായി പരിശോധിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ അസ്വാഭാവികതകളുണ്ടോയെന്നും കുട്ടി ഒറ്റയ്‌ക്കാണോ ട്രാക്കിലെത്തിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ലോക്കോ പൈലറ്റിന്റെ മൊഴി രേഖപ്പെടുത്തി
സംഭവത്തിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റ് മൊഴി നൽകിയിരിക്കുന്നത്. കുട്ടിയെ കണ്ടതോടെ ട്രെയിനിന്റെ വേഗം കുറയ്‌ക്കാൻ ശ്രമിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.
നിലവിൽ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. അതേസമയം, നാട്ടുകാർ ഉന്നയിച്ച സംശയങ്ങൾ കൂടി പരിശോധിച്ച ശേഷമേ സംഭവത്തിൽ പൂർണ വ്യക്തത വരൂ. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.















