തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെ ആലപ്പുഴ വഴി തുടങ്ങിയ വന്ദേ ഭാരത് സർവ്വീസ് കോട്ടയം വഴിയാക്കുമെന്ന് റെയിൽവേയുടെ മുന്നറിയിപ്പ്. വന്ദേ ഭാരതിനെ അപകീർത്തിപ്പെടുത്തുവാനായി ആലപ്പുഴ എം പി എം എ ആരിഫിന്റെ നേതൃത്വത്തിൽ ചിലർ നടത്തിയ സമരത്തെത്തുടർന്നാണ് റെയിൽവേയുടെ ഈ നിർദ്ദേശം. ജനപ്രതിനിധികളടക്കമുള്ളവര്ക്കു എതിർപ്പുണ്ടായതിനെ തുടർന്നാണ് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സർവ്വീസ് കോട്ടയം വഴിയാക്കാമെന്ന് റയിൽവേ നിലപാടെടുത്തത്.
കൊല്ലത്തിനും എറണാകുളത്തിനും ഇടയിലോടുന്ന രണ്ടു പാസ്സഞ്ചർ ട്രെയിനുകൾ വൈകുന്നുവെന്നും അതിനു കാരണം വന്ദേ ഭാരത് എക്സ്പ്രസ്സ് ആണെന്നുമുള്ള വ്യാജപ്രചാരണം സോഷ്യൽ മീഡിയയിലും പുറത്തും മാസങ്ങളായി നടക്കുന്നുണ്ട്. തുടർന്ന് വന്ദേഭാരത് വന്നശേഷം പാസഞ്ചര്‍ തീവണ്ടികള്‍ പിടിച്ചിടുന്നെന്നും സമയക്രമം തെറ്റുന്നെന്നും ആരോപിച്ച് എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ ആലപ്പുഴ വഴിയുളള ദീർഘദൂര ട്രെയിനുകളുടെ സർവ്വീസിനെ വന്ദേഭാരത് സർവ്വീസ് ബാധിച്ചിട്ടില്ല.
ഇതിനെത്തുടർന്ന് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് റിപ്പോർട്ട് തേടിയിരുന്നു. ജനങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ വന്ദേഭാരത് എക്സ്പ്രസ്സ് കോട്ടയം വഴിയാക്കാം എന്ന നിർദ്ദേശമാണ് ദക്ഷിണ റയിൽവേ മുന്നോട്ട് വെക്കുന്നത്. ജനപ്രതിനിധികൾ, പൗരപ്രമുഖർ, സംസ്ഥാന സർക്കാർ എന്നിവരുടെ അഭിപ്രായമനുസരിച്ചാണ് അന്തിമ തീരുമാനം. ജനപ്രതിനിധികളടക്കമുള്ളവർക്ക് താൽപര്യമില്ലെങ്കിൽ ആലപ്പുഴവഴിയുള്ള വന്ദേഭാരത് വഴി മാറ്റി ഓടിക്കാമെന്നാണ് റെയിൽവേ നിർദ്ദേശിക്കുന്നത്.
കേരളത്തിലെ നാല് വന്ദേഭാരത് സർവ്വീസുകളും വൻ ലാഭത്തിൽ യാത്ര തുടരുമ്പോഴാണ് ആരിഫിന്റെ ആരോപണം. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസർകോട് സർവ്വീസ് രാജ്യത്ത് തന്നെ ഏറ്റവും ലാഭമേറിയ സർവ്വീസാണെന്നാണ് റിപ്പോർട്ട്. 200% ആണ് ബുക്കിംഗ് ഡിമാൻഡ്. കോട്ടയം വഴിയുള്ള സർവ്വീസിന് 186% ആണ് ഡിമാൻഡ്.
ആലപ്പുഴ വഴിയുളള ദീർഘദൂര ട്രെയിനുകളുടെ സർവ്വീസിനെ വന്ദേഭാരത് സർവ്വീസ് ബാധിച്ചിട്ടില്ല എന്നും റയിൽവേ അറിയിച്ചു. കാസർകോട്-തിരുവനന്തപുരം സെൻട്രൽ-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് ആലപ്പുഴ വഴി ആരംഭിച്ചതാണ് എറണാകുളം-കായംകുളം, ആലപ്പുഴ-എറണാകുളം പാസഞ്ചർ ട്രെയിനുകൾ വൈകി ഓടാൻ കാരണമായതെന്ന ഒരു വിഭാഗം റെയിൽവേ ഉപയോക്താക്കളുടെ ആശങ്കക്കു യാതൊരു അടിസ്ഥാനവുമില്ലെന്നു റയിൽവേ പ്രസ്താവിച്ചു. വന്ദേ ഭാരത് സർവ്വീസ് ആരംഭിച്ചതിന് ശേഷം ഈ രണ്ട് പാസഞ്ചർ ട്രെയിനുകളുടെയും സമയം പരിഷ്കരിക്കേണ്ടത് അനിവാര്യമായിരുന്നെങ്കിലും, ഈ ട്രെയിനുകളുടെ മൊത്തത്തിലുള്ള ‘കൃത്യത’ ഒന്നുകിൽ മെച്ചപ്പെട്ടു അല്ലെങ്കിൽ ഏതാണ്ട് അതേപടി തുടരുകയാണെന്ന് റയിൽവേ പത്രക്കുറിപ്പിൽ പറയുന്നു.
“വന്ദേ ഭാരത് അവതരിപ്പിക്കുന്നതിന് മുമ്പ്സെപ്റ്റംബറിൽ എറണാകുളം-കായംകുളം പാസഞ്ചർ ഷെഡ്യൂളിൽ 96% കൃത്യത ആയിരുന്നപ്പോൾ, , വന്ദേ ഭാരത് സർവീസ് നിലവിൽ വന്നതോടെ നവംബറിൽ അതിന്റെ കൃത്യനിഷ്ഠ 94.73% ആയി. കൂടാതെ, ആലപ്പുഴ-എറണാകുളം പാസഞ്ചറിന്റെ സമയനിഷ്ഠ സെപ്റ്റംബറിൽ 86.66% ആയിരുന്നത് വന്ദേ ഭാരത് അവതരിപ്പിച്ചതിന് ശേഷം നവംബറിൽ 89.47% ആയി മെച്ചപ്പെട്ടു”. ദക്ഷിണ റെയിൽവേ അറിയിച്ചു.
അതേസമയം എറണാകുളം – ആലപ്പുഴ – കായംകുളം റയിൽ പാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികൾ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട് എന്നത് ആലപ്പുഴ എംപി എ എം ആരിഫും സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2660 കോടി രൂപയാണ് എറണാകുളം – അമ്പലപ്പുഴ പാതയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഈ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കുവാനുള്ള കഠിന ശ്രമാണ് റയിൽവേ നടത്തുന്നത്.