ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകൾക്കെതിരെ നടപടിയെടുക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഏഴ് ദിവസത്തെ സമയപരിധി നൽകി കേന്ദ്ര ഐടി മന്ത്രാലയം. ഡീപ് ഫേക്ക് ഉള്ളടക്കങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെയും നിയമിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
പ്രധാനമന്ത്രിക്കും മറ്റ് മുൻ നിര താരങ്ങൾക്കുമെതിരെ ധാരാളം വ്യാജ വീഡിയോകളാണ് സമൂഹമാദ്ധ്യമം വഴി പ്രചരിച്ചിരുന്നത്. ഇതിനെതിരെ നടപടി കടുപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് സമൂഹമാദ്ധ്യമ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പിഴ അടക്കം ചുമത്താനാണ് കേന്ദ്രത്തിന്റെ നീക്കം.
‘ഡീപ് ഫേക്ക് കേസുകളെ കുറിച്ച് അന്വേഷിക്കുന്നതിനും അതിനെതിരെ നടപടിയെടുക്കുന്നതിനും ഒരു ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ നിയമിക്കും. ഇത്തരത്തിലുള്ള വീഡിയോകൾക്കെതിരെ നടപടിയെടുക്കാൻ സമൂഹമാദ്ധ്യമങ്ങൾക്ക് ഇന്ന് മുതൽ ഏഴ് ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്. വീഡിയോകൾ പ്രദർശിപ്പിച്ചാൽ 36 മണിക്കൂറിനകം അത് ആ മാദ്ധ്യമത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് ഐടി ആക്റ്റ് പ്രകാരം മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ട്.
അതോടൊപ്പം മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഒരു വെബ്‌സൈറ്റും വികസിപ്പിക്കും. ജനങ്ങൾക്ക് ഐടി നിയമങ്ങളെ കുറിച്ചുള്ള ആശങ്കകൾ അതിലൂടെ മനസിലാക്കാനാവും. കൂടാതെ ഐടി നിയമ ലംഘനങ്ങളെ കുറിച്ച് അറിയിക്കാനും അതു വഴി എഫ്‌ഐആർ രജിസ്റ്റർ ചെയാനും ഇത് സഹായിക്കും. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരെ കുറിച്ചുള്ള വിവരം വെബ്‌സൈറ്റ് വഴി നൽകാം. അത് വഴി കേസ് എടുക്കാനും കാരണക്കാരായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ഗവൺമെന്റിന് കഴിയും’- മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.